kharaaksharangal.blogspot.com - KHARAAKSHARANGAL

സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, നവംബർ 28, 2023

മലയാളികൾ വല്ലാതെ മാറിപ്പോയി

കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.

ഇപ്പോൾ ഇത് പറയാൻ കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കുന്നതുകൊണ്ടാണ്. ഒരുകാലത്ത് ഒരു പ്രദേശത്തെ കുട്ടികൾ ആ പ്രദേശത്തെ എല്ലാവരുടെയും കുട്ടികളായിരുന്നു. കുട്ടികൾ എവിടെയാണ് പോകുന്നതെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ഒരു അച്ഛനും അമ്മയും അന്വേഷിക്കാറില്ലായിരുന്നു. അന്ന് അത്തരം ഉൽകണ്ഠയുടെ ആവശ്യമില്ലായിരുന്നു. വീട്ടിൽ എത്താൻ വൈകിപ്പോയാൽ മാത്രമാണ് അച്ചൻറെയോ അമ്മയുടെയോ കൈയിൽ നിന്നും തല്ലൊക്കെ കിട്ടിയിരുന്നത്. അത് ആരെങ്കിലും തട്ടിക്കൊണ്ടുപോവുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള ഭയം കൊണ്ടായിരുന്നില്ല സന്ധ്യയാവുമ്പോൾ വീടണയുക എന്ന അലിഖിതനിയമം സമൂഹത്തിൽ ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. നാടിന്റെ അവസ്ഥയും മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറി. എന്റെ കുട്ടി, നിന്റെ കുട്ടി, അവന്റെ / അവളുടെ കുട്ടി എന്ന രീതിയിലേക്ക് മലയാളികളുടെ മനോഭാവവും മാറി. എങ്ങനെയും കാശുണ്ടാക്കുക പെട്ടെന്ന് സമ്പന്നരാവുക, അവന്റെ / അവളുടെ കുട്ടിയേക്കാൾ മിടുക്കനായി / മിടുക്കിയായി എന്റെ കുട്ടിയെ വളർത്തണം എന്നൊക്കെയാണ് ജീവിതലക്‌ഷ്യം തന്നെ.
എന്തുതന്നെയായാലും മലയാളികളുടെ ജീവിതരീതിയിൽ ചില മാറ്റണങ്ങളൊക്കെ ആവശ്യം തന്നെയാണ്. വീടിന്റെ പരിസരത്തൊക്കെ പരിചയമില്ലാത്ത ആളുകളോ വാഹനങ്ങളോ കണ്ടാൽ ഒന്ന് അന്വേഷിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതാണ്. നമ്മൾ അവനവനിലേക്ക് മാത്രം നോക്കാതെ ചുറ്റുപാടുകളിലേക്ക്കൂടി നോക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാവുകയുള്ളു. മിക്കവീടുകളുടെയും മുൻവാതിലുകൾ അടഞ്ഞുകിടക്കുന്നുണ്ടാവും. വീടുകളിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. ഒരാൾ മാത്രമുള്ള വീട് തുറന്നിടുക എന്നതും അത്ര സുരക്ഷിതമല്ല. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും വീട്ടുമുറ്റത്തുപോലും ആരെങ്കിലും വന്നാൽ അറിയാത്ത അവസ്ഥയിലേക്ക് കേരളസമൂഹത്തിന്റെ ജീവിതം ചുരുങ്ങിപ്പോയിട്ടുണ്ട്. അയല്പക്കത്തെ വീട്ടുമുറ്റത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാലും ആരും ഗൗനിക്കാറില്ല.
*****

ഞായറാഴ്‌ച, ജനുവരി 16, 2022

സിൽവർ ലൈൻ

 സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.


അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 


ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

***

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020

പറയാതെ വയ്യ

ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. ജാതീയമായ അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച മഹാനായ ഗുരുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ ആധിപത്യത്തോടുള്ള പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. അതിന്റെ ഫലമാണ് ഈഴവ സമുദായത്തിനും അവരെ പ്രതിനിധാനം ചെയ്യുന്ന എസ്.എൻ.ഡിപ്പിക്കും ഇന്ന് ലഭിച്ചിരിക്കുന്ന സാമൂഹ്യപ്രാധാന്യം. ഗുരുവിന്റെ പ്രവർത്തനം ഈഴവസമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കേരളത്തിലെ മുഴുവൻ സമൂഹത്തിന്റെയും ഗുരുവായത്. പക്ഷെ, അങ്ങനെ ലഭിച്ചതാണ് ഇന്നനുഭവിക്കുന്ന ജാതീയവും ആരാധനാപരവുമായ സ്വാതന്ത്ര്യമെന്ന് അവരിൽ ചിലരെങ്കിലും മറന്നുപോവുകയോ മനഃപൂർവ്വം ഓർക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനു കാരണം അവരുടെ അറിവിലും ചിന്തയിലും സവർണ്ണ ഹിന്ദുത്വ ബോധം കടന്നുകൂടിയതാണെന്നു പറയാതെ വയ്യ. സവർണ്ണരോട് ആദരവും ഇന്നും അടിമത്തം അനുഭവിക്കുകയോ മുഖ്യധാരയിലെത്തുകയോ ചെയ്യാത്ത മറ്റുസമുദായങ്ങളോട് അനാദരവും പുച്ഛവും തോന്നുന്നത് ഈ ബോധത്തിൽനിന്നാണ്. ഒരുകാലത്ത് ഞങ്ങൾ അടിമകളായിരുന്നു എന്ന ചരിത്രംതന്നെ അവർ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഗുരുവിന്റെ മാനവികതയെ വിട്ട് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തിലൂന്നിയ വംശീയതയെയും തീവ്രദേശീയതയെയുമൊക്കെ നിഷ്കളങ്കമായി പുണരുന്നത്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും സങ്കുചിതത്വത്തിൽ ചുരുങ്ങിപ്പോവുന്നത്.

NB: ഈ പറഞ്ഞത് എല്ലാവരെയുമല്ല സവർണ്ണബോധം മനസിൽ കൊണ്ടുനടക്കുന്നവരെ മാത്രമാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. മറ്റു ജാതികളിലും ഇങ്ങനെയുള്ളവരുണ്ട്. അവർക്കും ഇത് ബാധകമാണ്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെടുത്തിയായതുകൊണ്ട് ഈഴവസമുദായത്തിന്റെ പേരു പറഞ്ഞു എന്ന് മാത്രം. ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ സദയം പൊറുക്കുക.
***

FB കുറിപ്പ്: 02 -09 -2020

വെള്ളിയാഴ്‌ച, ജനുവരി 20, 2012

അസ്വസ്ഥമാവാത്ത യുവമനസുകള്‍ക്ക്

ഒരു യുവാവിന്റെ മനസ് അസ്വസ്ഥമാകുന്നത് എപ്പോഴാണ്? പലര്‍ക്കും വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലായിരിക്കും. ഈ പോസ്റ്റു വായിക്കുന്ന യുവമനസുകളെ ഒരു നിമിഷനേര ത്തേക്കെങ്കിലും അസ്വസ്ഥാമാക്കുകതന്നെയാണ് ഇതിന്റെ ഉദ്ദേശ്യം.

ദിവസങ്ങള്‍ക്കുമുന്‍പ് പശ്ചിമ ബംഗാളില്‍നിന്നും ഒരു പെണ്‍കുട്ടി കാമുകനെ അന്വേഷിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തി. കാമുകനെ അന്വേഷിച്ചു ചെന്നെത്തിയത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ഉളിക്കല്‍ എന്ന സ്ഥലത്ത്.(വാര്‍ത്ത എല്ലവരുടെയും ശ്രദ്ധയില്‍ പെട്ട്കാണും എന്ന് വിചാരിക്കുന്നു.) ഇതൊക്കെ നമ്മള്‍ പത്രങ്ങളിലും ടെലിവിഷനിലും കണ്ടവാര്‍ത്ത. അത് ഏതോ ഒരു ബംഗാളിപ്പെണ്ണാണ്. സംസ്കാരശൂന്യരായ ഏതോ നാല് യുവാക്കളാണ്.

പക്ഷെ ഒരുനിമിഷം മറ്റൊരുതരത്തില്‍ ചിന്തിച്ചുനോക്കൂ. അത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിങ്ങള്‍ സംരക്ഷിക്കുന്ന, സ്കൂളിലോ കോളെജിലോ ജോലിക്കോ പോയി തിരിച്ചുവരുന്ന സ്വന്തം സഹോദരിയാണെങ്കിലോ? ആ നാല് യുവാകളില്‍ ഒരാള്‍ നിങ്ങളുടെ സഹോദരനാണെങ്കിലോ? നിങ്ങളുടെ മനോനിലയെന്തായിരിക്കും?
*                    *                    *                    *                    *

ഒരുപക്ഷെ ദൂരയാത്രകഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താന്‍ താമസിക്കുന്ന നിങ്ങളുടെ കൂടെയുള്ളത് ഭാര്യയാവാം സഹോദരിയാവം അല്ലങ്കില്‍ മകളോ അമ്മയോ ആവാം. നാട്ടിലേക്കുള്ള എല്ലാ ബസ്സുകളും സമയം കഴിഞ്ഞ് സര്‍വ്വീസ് അവസാനിപ്പിച്ചാല്‍ അല്ലെങ്കില്‍ നിങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരുന്ന നിങ്ങളുടെ സ്വന്തം വാഹനം എന്തെങ്കിലും തകരാറ് സംഭവിച്ചു പാതി വഴിയില്‍ നിന്നുപോയാല്‍ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിക്കിട്ടിയാല്‍ മതിയെന്നാവും നിങ്ങളുടെ ചിന്ത. അതുവഴി പോകുന്ന എല്ലാ വാഹനങ്ങള്‍ക്ക് നേരെയും നിങ്ങള്‍ കൈ കാണിക്കും. അപ്പോള്‍ ഒരു സദാചാര പോലീസ് വന്നു നിങ്ങളെ ചോദ്യം ചെയ്തെന്നുവരും. സദാചാര പോലീസ് എടുത്ത നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും യുടൂബിലും മറ്റു വെബ്സൈറ്റുകളിലും പ്രചരിക്കുമ്പോള്‍?

ഇനി അങ്ങനെ സംഭവിച്ചില്ലെന്നു വിചാരിക്കുക. സദാചാര പോലീസിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് വിചാരിക്കുക. നിങ്ങള്‍ കൈ കാണിക്കുന്ന വാഹനങ്ങളിലൊന്ന് നിര്‍ത്തിത്തരുമായിരിക്കും. നിങ്ങള്‍ അതില്‍ കയറി യാത്ര തുടരും. ആ വാഹനത്തിലുള്ളവര്‍  അമ്മയെയും സഹോദരിയെയും തിരിച്ചറിയാനാവാത്തവരാണെങ്കില്‍, കാമാഭ്രാന്തന്മാരാണെങ്കില്‍ ആ വാഹനത്തിനകത്തോ പുറത്തോ നിങ്ങള്‍ ബന്ദിയാക്കപ്പെട്ടേക്കാം. ബംഗാളിപ്പെണ്‍കുട്ടിക്ക് സംഭവിച്ചതുപോലെ അല്ലെങ്കില്‍ മാസങ്ങള്‍ക്ക്മുന്‍പ് സൗമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയില്‍ ഉണ്ടായ അനുഭവം പോലെ നിങ്ങളുടെ കൂടെയുള്ള സ്ത്രീക്കും ഉണ്ടായേക്കാം.

ഒന്ന് ചിന്തിച്ചുനോക്കൂ. മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാടിനെപ്പറ്റി. നല്ലൊരു നിയമസംഹിതയുണ്ട്, മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരാണങ്ങളുണ്ട്‌, സന്മാര്‍ഗം ഉപദേശിക്കുന്ന ഉല്‍കൃഷ്ട്ടമായ മതഗ്രന്ഥങ്ങളുണ്ട്‌, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുണ്ട് പിന്നെയെന്താണ് നമുക്കില്ലാത്തത്?


വാര്‍ത്തകള്‍ക്ക് കടപ്പാട്: മാതൃഭൂമി

Translate