kharaaksharangal.blogspot.com - KHARAAKSHARANGAL

ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, നവംബർ 28, 2023

മലയാളികൾ വല്ലാതെ മാറിപ്പോയി

കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.

ഇപ്പോൾ ഇത് പറയാൻ കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കുന്നതുകൊണ്ടാണ്. ഒരുകാലത്ത് ഒരു പ്രദേശത്തെ കുട്ടികൾ ആ പ്രദേശത്തെ എല്ലാവരുടെയും കുട്ടികളായിരുന്നു. കുട്ടികൾ എവിടെയാണ് പോകുന്നതെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ഒരു അച്ഛനും അമ്മയും അന്വേഷിക്കാറില്ലായിരുന്നു. അന്ന് അത്തരം ഉൽകണ്ഠയുടെ ആവശ്യമില്ലായിരുന്നു. വീട്ടിൽ എത്താൻ വൈകിപ്പോയാൽ മാത്രമാണ് അച്ചൻറെയോ അമ്മയുടെയോ കൈയിൽ നിന്നും തല്ലൊക്കെ കിട്ടിയിരുന്നത്. അത് ആരെങ്കിലും തട്ടിക്കൊണ്ടുപോവുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള ഭയം കൊണ്ടായിരുന്നില്ല സന്ധ്യയാവുമ്പോൾ വീടണയുക എന്ന അലിഖിതനിയമം സമൂഹത്തിൽ ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. നാടിന്റെ അവസ്ഥയും മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറി. എന്റെ കുട്ടി, നിന്റെ കുട്ടി, അവന്റെ / അവളുടെ കുട്ടി എന്ന രീതിയിലേക്ക് മലയാളികളുടെ മനോഭാവവും മാറി. എങ്ങനെയും കാശുണ്ടാക്കുക പെട്ടെന്ന് സമ്പന്നരാവുക, അവന്റെ / അവളുടെ കുട്ടിയേക്കാൾ മിടുക്കനായി / മിടുക്കിയായി എന്റെ കുട്ടിയെ വളർത്തണം എന്നൊക്കെയാണ് ജീവിതലക്‌ഷ്യം തന്നെ.
എന്തുതന്നെയായാലും മലയാളികളുടെ ജീവിതരീതിയിൽ ചില മാറ്റണങ്ങളൊക്കെ ആവശ്യം തന്നെയാണ്. വീടിന്റെ പരിസരത്തൊക്കെ പരിചയമില്ലാത്ത ആളുകളോ വാഹനങ്ങളോ കണ്ടാൽ ഒന്ന് അന്വേഷിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതാണ്. നമ്മൾ അവനവനിലേക്ക് മാത്രം നോക്കാതെ ചുറ്റുപാടുകളിലേക്ക്കൂടി നോക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാവുകയുള്ളു. മിക്കവീടുകളുടെയും മുൻവാതിലുകൾ അടഞ്ഞുകിടക്കുന്നുണ്ടാവും. വീടുകളിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. ഒരാൾ മാത്രമുള്ള വീട് തുറന്നിടുക എന്നതും അത്ര സുരക്ഷിതമല്ല. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും വീട്ടുമുറ്റത്തുപോലും ആരെങ്കിലും വന്നാൽ അറിയാത്ത അവസ്ഥയിലേക്ക് കേരളസമൂഹത്തിന്റെ ജീവിതം ചുരുങ്ങിപ്പോയിട്ടുണ്ട്. അയല്പക്കത്തെ വീട്ടുമുറ്റത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാലും ആരും ഗൗനിക്കാറില്ല.
*****

ശനിയാഴ്‌ച, ഫെബ്രുവരി 26, 2022

വേഗത മനുഷ്യന്റെ അത്യാഗ്രഹമാണ്.









സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.

അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 

ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

ഒരു ആയുഷ്കാലം മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് വീട് എന്ന് മാത്രമല്ല, മനുഷ്യർ വീടുവെക്കുന്നത് അല്ലെങ്കിൽ വാങ്ങിക്കുന്നത് മനസ്സിനിണങ്ങിയ പ്രദേശവും സ്ഥലവും നോക്കിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പോലീസുകാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആ വീടുകളിൽ കയറുകയും വീട്ടിനകത്ത് സർവ്വേകുറ്റി സ്ഥാപിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ ഭയപ്പെടും, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാവും, തങ്ങൾ അധ്വാനിച്ച് വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം കവർന്നെടുക്കപ്പെടുകയാണെന്നു തോന്നുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. 

ഫ്‌ളാറ്റ് ജീവിതം ഇഷ്ടമില്ലാത്തവരോട് നഷ്ടപരിഹാരമായി ഫ്ലാറ്റ് തരാമെന്നു പറയുന്നതും ഇഷ്ടപ്പെട്ട ഭൂമിയിൽ വീടുവച്ചു താമസിക്കുന്നവരോട് പകരം മറ്റൊരു ഭൂമി തരാമെന്ന് പറയുന്നതും എങ്ങിനെയാണ് ജനാധിപത്യമാവുന്നതെന്ന് മനസ്സിലാവുന്നില്ല. അത് രാജഭരണം പോലെ രാജാവ് കൽപ്പിക്കുകയും പ്രജകൾ അനുസരിക്കാൻ ബാധ്യസ്ഥരുമാവുന്ന ഒരു നാടിനെക്കുറിച്ചുള്ള ചിന്തയായി ജനങൾക്ക് തോന്നിപ്പോവുന്നുവങ്കിൽ വികസനം നടപ്പിലാക്കുന്ന രീതിയിൽ കാര്യമായ തകരാറുണ്ട് എന്നുതന്നെയാണ് വിചാരിക്കേണ്ടത്. ഇന്ന് സിൽവർ ലൈനിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിൽ ഭാവിയിൽ മറ്റൊരു വികസനത്തിന് വേണ്ടി ഇതേ പിടിച്ചെടുക്കൽ നയം തന്നെയായിരിക്കില്ലെ പിന്തുടരുക? ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം ആർക്കോ വേണ്ടി അല്ലെങ്കിൽ ആർക്കും മനസിലാവാത്ത മറ്റെന്തിനോ വേണ്ടി ജനങ്ങളെ നാടുകടത്തുകയാണെന്ന് പറയേണ്ടി വരുമ്പോൾ ആർക്കെങ്കിലും നീരസം തോന്നുന്നുവെങ്കിൽ ക്ഷമിക്കുക.

കാലത്ത് കൃത്യസമയത്ത് എഴുന്നേറ്റ് കൃത്യസമയത്ത് ഓഫീസിലോ സ്കൂളിലോ കോളേജിലോ ജോലിചെയ്യുന്ന സൈറ്റിലോ പാടത്തൊ എത്തേണ്ടവർക്ക്‌ ജീവിതം ഒരു ടൈംടേബിൾ പോലെയായിരിക്കും. ഇവരിൽ എത്രപേർക്ക് സിൽവർ ലൈനിന്റെ വേഗത പ്രയോജനപ്പെടും?. ഇവരിൽ എത്രപേർക്ക് ഇതിന്റെ ആവശ്യമുണ്ട്?  യഥാർത്ഥത്തിൽ പിന്നെയാർക്കാണ് ഇത് പ്രയോജനപ്പെടുക ആർക്കാണ് ഇതാവശ്യമുള്ളത്? ജീവിതത്തിൽ വെട്ടിപ്പിടിക്കാൻ ഇനിയുമെണ്ടെന്ന വിശ്വാസത്തിൽ തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമായിരിക്കും. ഇനി എല്ലാവർക്കും പ്രയോജനപ്പെടുമെന്നാണ് വാദമെങ്കിൽ വാദിക്കുന്നവർ അത് ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടതാണ്. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ടും കുറെ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു വികസനവും സാധ്യമല്ല എന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെയാണ്  ഈ പദ്ധതിക്ക് ആവശ്യമായ കല്ലും മണലും മണ്ണും എവിടെ നിന്നാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം പരിസ്‌ഥിതിവാദികളിൽനിന്നും ഉയർന്നുവരുന്നതും. ആ ചോദ്യങ്ങൾക്കൊന്നും ഒരു വ്യകതമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നത് ഇതിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. പണ്ട് കമ്പ്യൂട്ടറിനെയും യന്ത്രവൽക്കരണത്തെയും എതിർത്തതിന്റെ പേരുദോഷം മാറ്റിയെടുക്കാൻവേണ്ടിയാണ് ഇങ്ങനെ വാശിപിടിച്ച് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് മറ്റൊരു പേരുദോഷത്തിനായിരിക്കും ഇടവരുത്തുക. 
***

ഞായറാഴ്‌ച, ജനുവരി 16, 2022

സിൽവർ ലൈൻ

 സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.


അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 


ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

***

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020

പറയാതെ വയ്യ

ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. ജാതീയമായ അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച മഹാനായ ഗുരുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ ആധിപത്യത്തോടുള്ള പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. അതിന്റെ ഫലമാണ് ഈഴവ സമുദായത്തിനും അവരെ പ്രതിനിധാനം ചെയ്യുന്ന എസ്.എൻ.ഡിപ്പിക്കും ഇന്ന് ലഭിച്ചിരിക്കുന്ന സാമൂഹ്യപ്രാധാന്യം. ഗുരുവിന്റെ പ്രവർത്തനം ഈഴവസമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കേരളത്തിലെ മുഴുവൻ സമൂഹത്തിന്റെയും ഗുരുവായത്. പക്ഷെ, അങ്ങനെ ലഭിച്ചതാണ് ഇന്നനുഭവിക്കുന്ന ജാതീയവും ആരാധനാപരവുമായ സ്വാതന്ത്ര്യമെന്ന് അവരിൽ ചിലരെങ്കിലും മറന്നുപോവുകയോ മനഃപൂർവ്വം ഓർക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനു കാരണം അവരുടെ അറിവിലും ചിന്തയിലും സവർണ്ണ ഹിന്ദുത്വ ബോധം കടന്നുകൂടിയതാണെന്നു പറയാതെ വയ്യ. സവർണ്ണരോട് ആദരവും ഇന്നും അടിമത്തം അനുഭവിക്കുകയോ മുഖ്യധാരയിലെത്തുകയോ ചെയ്യാത്ത മറ്റുസമുദായങ്ങളോട് അനാദരവും പുച്ഛവും തോന്നുന്നത് ഈ ബോധത്തിൽനിന്നാണ്. ഒരുകാലത്ത് ഞങ്ങൾ അടിമകളായിരുന്നു എന്ന ചരിത്രംതന്നെ അവർ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഗുരുവിന്റെ മാനവികതയെ വിട്ട് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തിലൂന്നിയ വംശീയതയെയും തീവ്രദേശീയതയെയുമൊക്കെ നിഷ്കളങ്കമായി പുണരുന്നത്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും സങ്കുചിതത്വത്തിൽ ചുരുങ്ങിപ്പോവുന്നത്.

NB: ഈ പറഞ്ഞത് എല്ലാവരെയുമല്ല സവർണ്ണബോധം മനസിൽ കൊണ്ടുനടക്കുന്നവരെ മാത്രമാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. മറ്റു ജാതികളിലും ഇങ്ങനെയുള്ളവരുണ്ട്. അവർക്കും ഇത് ബാധകമാണ്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെടുത്തിയായതുകൊണ്ട് ഈഴവസമുദായത്തിന്റെ പേരു പറഞ്ഞു എന്ന് മാത്രം. ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ സദയം പൊറുക്കുക.
***

FB കുറിപ്പ്: 02 -09 -2020

തിങ്കളാഴ്‌ച, ജൂലൈ 29, 2019

ഗുഡ്‌മോർണിംഗ്...

ഗുഡ്‌മോർണിംഗ് / ഗുഡ്‌നൈറ്റ് പറയുക എന്നത് ഒരു തെറ്റല്ല, നല്ലകാര്യമാണ്. വെള്ളക്കാർക്ക് ഓരോ ദിവസവും അവരുടെ ജീവിതം തുടങ്ങുന്നത് ഗുഡ്‌മോർണിംഗ് പറഞ്ഞുകൊണ്ടും ആ ദിവസം അവസാനിക്കുന്നത് ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ടുമാണ്. ഭാഷ ഓരോ നാട്ടുകാർക്കും ഇംഗ്ലീഷോ ഫ്രഞ്ചോ ജർമ്മനോ ആവാം. കാലത്ത് ഉറങ്ങി എഴുന്നേറ്റാൽ ഭർത്താവ് ഭാര്യയോട്, ഭാര്യ ഭർത്താവിനോട്, അവർ മക്കളോട്, മക്കൾ മാതാപിതാക്കളോട്, പിന്നെ ജോലിസ്ഥലത്തേക്കോ വിദ്യാലയത്തിലേക്കോ പോകുമ്പോൾ സഹയാത്രികരോട്, സഹപ്രവർത്തകരോട്, സഹപാഠികളോട്,.... അങ്ങനെയങ്ങനെ എല്ലാവരോടും. അതവരുടെ ശീലമാണ്.
ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കയറിച്ചെല്ലുമ്പോൾ എന്റെ മനസ്സിൽ വേറെയെന്തോക്കെയോ ആയിരുന്നു ചിന്ത. എന്നും കണ്ടുമുട്ടുമ്പോൾ മാനേജരോട് പറയാറുള്ള ഗുഡ്‌മോർണിംഗ് ഞാൻ അന്ന് പറഞ്ഞില്ല. പക്ഷെ, ബൾഗേറിയകാരനായ അദ്ദേഹം എന്നോട് ഗുഡ്‌മോർണിങ് പറഞ്ഞു. സത്യത്തിൽ ഞാനയാളുടെ ഗുഡ്‌മോർണിംഗ് കേട്ടിരുന്നില്ല. പറഞ്ഞല്ലോ, മനസിൽ മറ്റെന്തൊക്കെയോ ചിന്തകളായിരുന്നു എന്ന്. അയാൾ എന്നെ ഉച്ഛത്തിൽ വിളിച്ചു. 'കനാ...' (അങ്ങനെയാണ് എന്നെ വിളിക്കുക മുഴുവൻ പേരുവിളിക്കാൻ അവരുടെ നാക്കിനു ബലം പോര) ഞാൻ തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ലെറ്റ് സേ ഗുഡ്‌മോർണിംഗ്". അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ തിരിച്ചും പറഞ്ഞു.
അപ്പോൾ പറഞ്ഞുവരുന്നത്, നമ്മൾ മലയാളികളുടെ ഗുഡ്‌മോർണിങ് ശീലത്തെക്കുറിച്ചാണ്. വാട്ടസ്ആപ് / ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഫോട്ടോ ചേർത്ത് ഗുഡ്‌മോർണിംഗ് പറയുന്ന സംസ്കാരത്തെ കുറിച്ചാണ്. അതിനു മുൻപ് നമ്മൾ ഭാര്യയോട് / ഭർത്താവിനോട്, മക്കളോട്, അച്ഛനമ്മമാരോട് ജോലിസ്ഥലത്തെ സഹപ്രവർത്തകരോട്, സഹപാഠികളോട് ഒക്കെ ഗുഡ്‌മോർണിംഗ് പറയാറുണ്ടോ? ഉറങ്ങാൻ പോകുമ്പോൾ വീട്ടുകാരോട് ഗുഡ്‌നൈറ്റ് പറയാറുണ്ടോ? അതിനൊന്നും നമുക്ക് സമയമുണ്ടാവില്ല. ഉറങ്ങി എഴുന്നേൽക്കുന്നതുതന്നെ കാണാമറയത്തെ ഓൺലൈൻ സുഹൃത്തിനു ഗുഡ്‌മോർണിംഗ് മെസ്സേജ് അയച്ചുകൊണ്ടാണ്. ഉറങ്ങാൻ കിടക്കുന്നത് ഗുഡ്‌നൈറ്റ് മെസ്സേജ് അയച്ചുകൊണ്ടാണ്. കളർഫുള്ളായിട്ടുള്ള ഒരു ഫോട്ടോ നമ്മൾ അതിനായി കരുതിവെച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ആരെങ്കിലും അയച്ചുതന്നതിൽ നിന്നും ഇഷ്ടപ്പെട്ട ഒന്നെടുത്ത് അയക്കും. എന്നിട്ട് ഭാര്യയോട് (അല്ലെങ്കിൽ അമ്മയോട്) ദേഷ്യപ്പെട്ടുകൊണ്ട് അല്ലെങ്കിൽ ഒന്നും ഉരിയാടാതെ വീട്ടിൽ നിന്നിറങ്ങിപ്പോകും. വഴിയിൽ കണ്ടുമുട്ടുന്നവരോടൊന്നു മൂളും അല്ലെങ്കിൽ തലയാട്ടും. നമ്മുടെ മനസ്സ് ജീവിക്കാനുള്ള വെപ്രാളത്തിലാണ്. വെപ്രാളപ്പെട്ട് ജീവിക്കാനാണ് നമ്മൾ ശീലിച്ചത്, അല്ലെങ്കിൽ ശീലിപ്പിച്ചത്. അതുകൊണ്ടുതന്നെ നമുക്കതിനുള്ള സമയവും മനസ്സുമില്ല. ഇതാണ് നമ്മൾ മലയാളികളുടെ "ഗുഡ്" മോർണിംഗ്.
ഇത്രയും എഴുതുമ്പോൾ ഞാൻ ആലോചിക്കുന്നത് വാട്സ്ആപ് ഗ്രൂപ്പിലോ ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ഒരു ഗുഡ് മോർണിംഗ് ഫോട്ടോ ഇടുമ്പോൾ കിട്ടുന്ന റിലാക്സേഷനെക്കുറിച്ചാണ്. ആ ഫോട്ടോകളൊന്നും ആരും തുറന്നുപോലും നോക്കാറില്ല എന്നവർക്ക് നന്നായറിയാമെങ്കിലും അവർക്കു ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചാണ്. അതിന്റെ മനശ്ശാസ്ത്രത്തെകുറിച്ചാണ്.
***

ഞായറാഴ്‌ച, ജൂലൈ 22, 2018

മീശയും മലയാളികളും

               മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും വിവാദത്തെ തുടർന്ന് മൂന്ന് അദ്ധ്യായം കഴിഞ്ഞപ്പോൾ പിൻവലിക്കേണ്ടിവരികയും ചെയ്ത  എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെക്കുറിച്ച് ചിലർ പറയുന്നത്. "എല്ലാ സ്ത്രീകളെക്കുറിച്ചും അങ്ങനെ പറയാൻ പാടില്ലായിരുന്നു. എതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ പ്രശ്നമില്ലായിരുന്നു."
               ഇതിനർത്ഥമെന്താ? ഏതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ ഞങ്ങൾ ആസ്വദിക്കുമെന്ന്. അപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ ആരുടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും കഥാപാത്രത്തിന്റെ ഭാര്യയൊ സഹോദരിയൊ മകളോ ആയിരിക്കും. മറ്റൊരാളുടെ ഭാര്യയെക്കുറിച്ച്, സഹോദരിയെക്കുറിച്ച്, മകളെക്കുറിച്ച് എന്തു പറഞ്ഞാലും, എഴുതിയാലും ഞങ്ങൾ ആസ്വദിക്കും എന്നാണതിനർത്ഥം. നമ്മുടെ ഭാര്യയെയോ സഹോദരിയെയോ മകളെയോ കുറിച്ചെഴുതുകയോ പറയുകയോ ചെയ്യരുതെന്ന് മാത്രം.
               പരാശരമഹർഷി മുക്കുവപ്പെണ്ണിനെ ബലാത്സംഗം ചെയ്ത കഥ നമ്മൾ വായിച്ച് ആസ്വദിക്കുന്നു. കാരണം, മുക്കുവപ്പെണ്ണ് നമ്മുടെ ആരുമല്ല. അവൾ വേറെയൊരാളിന്റെ മകളാണ്. അർജുനൻ ദ്രൗപതിയെ വിവാഹം ചെയ്തപ്പോൾ അവളുടെ ദിവസങ്ങള അഞ്ചു പേരും കൂടി വീതിച്ചെടുത്ത കഥ നമ്മൾ വായിച്ചും കേട്ടും പറഞ്ഞും ആസ്വദിക്കുന്നു. കാരണം ദ്രൗപതി നമ്മുടെ ആരുമല്ല. ദ്രൗപതിയെ കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യുകയും വേശ്യയെന്ന് വിളിക്കുമ്പോഴും നമ്മൾ രോഷം കൊള്ളുന്നില്ല. അവളുടെ വസ്ത്രാക്ഷേപം നമുക്ക് ചില നേരങ്ങളിൽ തമാശയാണ്. കാരണം അവൾ നമ്മുടെ അരുടെയും ഭാര്യയും സഹോദരിയും മകളുമല്ല.
               നമ്മുടെ സ്വീകരണമുറിയിൽ അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കാണുന്ന സിനിമകളിൽ ജനങ്ങളെ സംരക്ഷിക്കേണ്ട കഥാപാത്രങ്ങളായ രാഷ്ട്രീയ നേതാക്കളും പോലീസുകാരനും പട്ടാളക്കാരനും കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെയുള്ളവരെയുള്ളവരെ ലൈംഗീകമായി പീഡിപ്പിക്കുമ്പോൾ മക്കളോടോപ്പം അച്ചനമ്മമാരോടൊപ്പം സഹോദരിമാരോടൊപ്പം നമ്മളും കണ്ടാസ്വാദിക്കുന്നു. കാരണം ആ കഥാപാത്രങ്ങൾ നമ്മളോ നമ്മുടെ സഹോദരിയോ ഭാര്യയോ മകളോ അല്ല. പക്ഷെ, മറ്റേതോ പുരുഷ കഥാപാത്രത്തിന്റെ മകളോ സഹോദരിയോ ഭാര്യയോ ആണ്. ആ കഥാപാത്രങ്ങളുമായി സാമ്യമുള്ള യഥാർത്ഥ മനുഷ്യരുടെ മാനസികാവസ്ഥയെക്കുറിച്ചു നിങ്ങൾ ചിന്തിക്കാറുണ്ടോ?
               നമ്മുടെ മൊബൈൽ ഫോണുകളിൽ വാട്സ്ആപിലൂടെ ലഭിക്കുന്ന ലൈംഗീകചിത്രങ്ങൾ കണ്ടാസ്വദിക്കുകയും സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കയും ആ സ്ത്രീയുടെ അവയവങ്ങളെക്കുറിച്ചു സുഹൃത്തുക്കളുമായി അഭിപ്രായം പങ്കിടുകയും തമാശപറയുകയും ചെയ്യുന്നു. കാരണം ആ സ്ത്രീ നമ്മുടെ ആരുടെയും ഭാര്യയോ സഹോദരിയോ മകളോ അല്ല. പക്ഷെ, മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയൊ ആണ്.
               ഈയടുത്തകാലത്ത് ഒരു സിനിമാനടി അക്രമിക്കപ്പെട്ടപ്പോൾ അവളെക്കുറിച്ചായിരുന്നു നമുക്ക് പറയാനുണ്ടായിരുന്ന കഥകൾ ഏറെയും.  ആക്രമിച്ചവർ അവളുടെ വീഡിയോ പകർത്തിയിട്ടുണ്ടെന്നറിഞ്ഞ് ആ വീഡിയോ ക്ലിപ്പ് കാണാൻ വാട്സ്ആപ്പും നോക്കി കാത്തുനിന്നവരാണ് മലയാളികൾ. കാരണം അവൾ നമ്മുടെ ആരുടെയെങ്കിലും ഭാര്യയോ സഹോദരിയോ മകളോ ആയിരുന്നില്ല, മറ്റാരുടെയോ ആണ്.

               അതുകൊണ്ടുതന്നെ മീശ എന്ന നോവലിൽ രണ്ടുകഥാപാത്രങ്ങളുടെ സംഭാഷണം നമ്മളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ ശീലങ്ങൾക്ക് / സ്വഭാവങ്ങൾക്ക് / വിനോദങ്ങൾക്ക് അടിമപ്പെട്ടുപോയ മലയാളിസമൂഹത്തിനേറ്റ ഒരു പ്രഹരമാണത്.  അത് നമ്മുടെ സമൂഹത്തിന് ഒരു സാംസ്കാരികമായ തിരിച്ചറിവ് നൽകുന്നുണ്ട് എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. 
               എന്റെ അഭിപ്രായത്തിൽ ആ വാചകത്തിൽ ആരോപിക്കാവുന്ന ഒരേയൊരു കാര്യം സ്ത്രീവിരുദ്ധത മാത്രമാണ്. അതാണെങ്കിൽ നോവലിസ്റ്റിന്റെ വീക്ഷണത്തിൽനിന്നും വരുന്നതുമല്ല. രണ്ട് കഥാപാത്രങ്ങളുടെ അല്ലെങ്കിൽ നമുക്കിടയിലെ സ്ത്രീവിരുദ്ധരായ ഏതോ രണ്ടു പുരുഷന്മാരുടെ വീക്ഷണമാണത്. അത് തിരിച്ചറിയാൻ വിവാദം ഉയർത്തിവിട്ടവർക്ക് സാധിക്കാതെപോയി. കഥയെ കഥയായി കാണാൻസാധിക്കുന്നതരത്തിൽ  മലയാളി സമൂഹം ഇനിയും സാംസ്കാരികവളർച്ച നേടിയിട്ടില്ല എന്നുകൂടി പറയേണ്ടി വരുന്നു. എഴുത്തുകാരന് നോവലിന്റെ പ്രസിദ്ധീകരണം തുടരാൻ താല്പര്യമില്ലാത്തതിനാൽ അതിനു വേണ്ടി വാദിക്കുന്നതിൽ അർത്ഥമില്ല.
***

ശനിയാഴ്‌ച, ഡിസംബർ 17, 2011

ആദിവാസികളുടെ മകരവിളക്ക്


മകരവിളക്ക്‌ എന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക് തന്നെ തിരിച്ചുനല്‍കണമെന്ന അഭിപ്രായം തന്ത്രികുടുംബത്തില്‍നിന്ന് ഉണ്ടായിരിക്കുന്നു. വളരെ നല്ലൊരു അഭിപ്രായമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ആത്മീയതയുടെ ഉടമസ്ഥത തങ്ങള്‍ക്കു മാത്രമായിരിക്കണമെന്നു ശഠിച്ചിരുന്ന പഴയ സവര്‍ണ്ണവിഭാഗത്തിന്റെ സര്‍ക്കാര്‍നിര്‍മ്മിത ആധുനികരൂപമായ ദേവസ്വംബോര്‍ഡ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദിവാസികളില്‍നിന്നും പിടിച്ചെടുത്ത ഈ ആചാരം പരിശുദ്ധമായിതന്നെ നിലനില്‍ക്കണമെങ്കില്‍ അതിന്റെ നിയന്ത്രണം യഥാര്‍ത്ഥ അവകാശികളുടെ കൈകളില്‍ തന്നെയായിരിക്കണം. അല്ലെങ്കില്‍ ശബരിമല പോലെ ഭണ്ഠാരപ്പെട്ടികളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരുമാനത്തിന്റെ കണക്കുപറയുന്ന നിലയിലേക്ക് അതും തരംതാഴ്ന്നുപോകും. മാത്രമല്ല വനംമാഫിയയുടെ വിഹാരഭൂമിയാവും പൊന്നമ്പലമേട്. നഷ്ട്ടമാവുന്നത് ഒരു ആചാരത്തിന്റെ പരിശുദ്ധിമാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ക്കിടയിലെ ഒരു ഗോത്രസമൂഹമാണ്. പിന്നെ കോടിക്കണക്കിന് വിലവരുന്ന വന്‍മരങ്ങളും ഔഷധമൂല്യമുള്ള ചെറുസസ്യങ്ങളും അവയ്ക്കുള്ളില്‍ ജീവിക്കുന്ന വന്യജീവികളെയുമായിരിക്കും.

വര്‍ഷങ്ങളായി ദേവസ്വംബോര്‍ഡ് വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു, മകരവിളക്കിന്റെ പേരില്‍. അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച വിശ്വാസികളും അവിശ്വാസികളും ആയ എല്ലാവരും അതിനു സദുദ്ദേശത്തോടെ(?) പ്രചാരം നല്‍കിയ മാദ്ധ്യമങ്ങളും  അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ. ശബരിമലയില്‍ എത്രയെത്ര നിഷ്കളങ്കരായ അയ്യപ്പന്‍മാരെയാണ് മകരവിളക്കിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് ചൂഷണം ചെയ്തത്! വിമര്‍ശകരുടെയും മാദ്ധ്യമങ്ങളുടേയും നിരന്തര ഇടപെടല്‍ കാരണം മകരജ്യോതിയും മകരവിളക്കും രണ്ടാണെന്ന് സമ്മതിച്ച തന്ത്രികുടുംബം തന്നെ മകരവിളക്ക് ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ സ്വാഗതം ചെയ്യാതെ വയ്യ. എല്ലാം പിടിച്ചടക്കിമാത്രം ശീലിച്ച സവര്‍ണ്ണവിഭാഗത്തില്‍നിന്ന് തന്നെ നല്ല നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ സന്തോഷമുണ്ട്. അത്തരം ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നത് തന്നെയാവണം യഥാര്‍ത്ഥ ആത്മീയത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ടത്.

ഭണ്ഠാരപ്പെട്ടികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി ശീതളപാനീയം പോലെ വിറ്റഴിക്കാനുളളതല്ല ആത്മീയതയും വിശ്വാസവും ഭക്തിയും ഒന്നും. ദേവസ്വംബോര്‍ഡും തല്‍പ്പരകക്ഷികളും ചേര്‍ന്ന് ഉല്‍പ്പാതിപ്പിക്കുന്ന കപട ആത്മീയതയെയും വിശ്വാസികള്‍ തിരിച്ചറിയണം.

ശബരിമലയിലേത് ഒരു കാനനക്ഷേത്രമായിതന്നെ നിലനില്‍ക്കട്ടെ. ഭണ്ഠാരപ്പെട്ടിയിലെ നാണയത്തുട്ടുകളുടെ കിലുക്കങ്ങളെക്കാള്‍ അയ്യപ്പനിഷ്ട്ടപ്പെടുക കിളികളുടെ കൊക്കില്‍നിന്നുതിരുന്ന സംഗീതമാണ്, കാട്ടരുവികളുടെ ഒഴുക്കിന്റെ താളമാണ്, മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളുംചേര്‍ന്ന്  വീശുന്ന ഇളംകാറ്റാണ്, വന്യജീവികളുടെ കാവലാണ്. അത് അങ്ങനെതന്നെനിലനില്‍ക്കുകയും വേണം. കാരണം, നമ്മുടെ നാടിന്റെ ആത്മീയതയും വിശ്വാസങ്ങളും രൂപപ്പെട്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ അടിത്തറയിലാണ്.

അതിനോടൊപ്പം പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ അവരുടെ വിളക്ക് തെളിയിക്കണം. ഏതെങ്കിലും ദേവസ്വംഉദ്യോഗസ്ഥരോ പോലീസുകാരോ ആവരുത് അത് ചെയ്യുന്നത്. അവരുടെ ജീവിതവും വിശ്വാസവും കളങ്കപ്പെടാതെ അവര്‍ തെളിയിക്കുന്ന മകരവിളക്കില്‍ ശോഭിക്കണം. അതിന്റെ പരിശുദ്ധി ദൂരെനിന്നു ദര്‍ശിക്കാന്‍ നമുക്ക് കഴിയണം. വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
***


ചിതരങ്ങള്‍ക്ക് കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

നിര്‍വ്വചനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍

കുറച്ചു കാലമായി ഇന്ത്യയില്‍ ചില പ്രമുഖവ്യക്തികള്‍  അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേവലം ഒരു വിവാദം എന്നതിലപ്പുറം സുപ്രിംകോടതിയിലെ അഭിഭാഷകരുടെ ചേമ്പറില്‍ ഇരിക്കുകയായിരുന്ന പ്രശാന്ത്ഭൂഷണെ കൈയേറ്റം ചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു അത്.

അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക്നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും അക്രമങ്ങള്‍ ഉണ്ടാവുന്നതും രാജ്യസ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണ്. തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരിക ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണ്. പക്ഷെ പ്രശാന്ത്ഭൂഷണ് നേരെയുണ്ടായ അക്രമം പോലുള്ള നടപടികള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, അത് രാജ്യസ്നേഹത്തിന്‍റെ പേരിലാണെങ്കില്‍പോലും. 

മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍നിന്നും ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഉണ്ട്.
1. ജനാധിപത്യ വ്യവസ്ഥിതിയില്‍ നിര്‍വ്വചനങ്ങള്‍ (ഏതിനെക്കുറിച്ചാണെങ്കിലും) മതവിശ്വാസം പോലെ അടിച്ചേല്പിക്കേണ്ട ഒന്നാണോ?
2 . ഒരു പ്രത്യേക പ്രദേശത്ത് നടന്നുവരുന്ന തീവ്രവാദപ്രവര്‍ത്തനം നേരിടാന്‍ ആ പ്രദേശത്തെ നിരപരാധികളായ സാധാരണ ജനങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമല്ലേ? അവര്‍ ആ നാട്ടില്‍ ജനിച്ചുപോയി എന്നതുകൊണ്ടും അതേ നാട്ടില്‍തന്നെ ജീവിച്ചുമരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടും മാനുഷിക പരിഗണന അര്‍ഹിക്കുന്നവരല്ലാതാവുമോ?
3 . രാജ്യസ്നേഹം (സമാനമായ മറ്റു പദങ്ങളും) എന്താണെന്നും എങ്ങനെയാണെന്നും നിര്‍വചിക്കാനുള്ള അധികാരം ഏതെങ്കിലും ഒരു പ്രത്യേക സംഘടനയോ അഞ്ചുവര്‍ഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമോ സ്വയം ഏറ്റെടുക്കുമ്പോള്‍ അത് സ്വേച്ചാധിപത്യമല്ലേ?

കാശ്മീര്‍ എങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായതെന്ന സത്യം നമുക്കെല്ലാവര്‍ക്കുമറിയാം. അവിടുത്തെ ജനങ്ങളുടെ മനസറിയാന്‍ ഹിതപ്പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രശാന്ത്ഭൂഷണെ ആക്രമിച്ചത് ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസോളനിയും റഷ്യയില്‍ സ്റ്റാലിനും പിന്തുടര്‍ന്നിരുന്ന സ്വേച്ഛാധിപത്യത്തിന്‍റെ ഇന്ത്യന്‍രൂപമാണ്‌. ഇന്ത്യയിലെ രാഷ്ട്രീയ പ്രശനങ്ങളെക്കുറിച്ചു അഭിപ്രായം പറയാന്‍ ആര്‍ക്കും അനുവാദമില്ല, അത് ചില സംഘടനകള്‍ക്ക് മാത്രമാണെന്ന് ചുരുക്കം. ഈ സ്വേച്ഛാധിപത്യവാദികള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് എം.എഫ്.ഹുസൈനെ നാടുകടത്തിയത്. കശ്മീരിലെ സാധാരണജനങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍, വിദേശികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോള്‍, തീവ്രവാദികളുടേയും പട്ടാളക്കാരുടെയും തോക്കുകള്‍ക്കിടയില്‍ ജീവനെ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ അതിനെതിരെ പ്രതികരിച്ച അരുന്ധതിറോയ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണരുടെ പിന്തുണയോടെ ഭരണകൂടം അധകൃതനുമേല്‍ അധിനിവേശം നടത്തുമ്പോള്‍ തങ്ങളുടെ സത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ തന്നെ ആയുധമാക്കുമ്പോള്‍ അത് തീവ്രവാദാമാകുന്നു. അവരെ സഹജീവികളായിക്കണ്ടതിനാണ് ബിനായക്സെന്‍ എന്ന ഡോക്ടര്‍ ജയിലിലടയ്ക്കപ്പെട്ടത്‌.

സത്വം സംരക്ഷിക്കാന്‍ പോരാടുന്നത് കൊണ്ടാണ് പതിനഞ്ചുവര്‍ഷമായിട്ടും ഈറോംഷര്‍മിളയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയത്. ഭൂരിപക്ഷമായ മദ്ധ്യവര്‍ഗത്തിന്റെ പ്രധിനിധിയായ അന്നഹസാരെയ്ക്ക് നമ്മള്‍ നല്കിയ പ്രാധാന്യം  ന്യൂനപക്ഷത്തിന്റെ പ്രധിനിധിയായ ഈറോംഷര്‍മിളയ്ക്ക് നല്‍കാന്‍ വിട്ടുപോയത്. നമ്മുടെയൊക്കെ മനസ്സില്‍ സത്വബോധമില്ലാത്ത രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ.
ജന്മനാട്ടില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, വിശ്വാസങ്ങളും ചിന്തകളും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍, അത് രാജ്യസ്നേഹത്തിന്റെയോ ജനാധിപത്യത്തിന്റെയോ പേരിലാണെങ്കില്‍പ്പോലും സ്വേച്ഛാധിപത്യം തന്നെയാണ്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശവും. ശക്തമായ ഇന്ത്യന്‍സമൂഹം  ദുര്‍ബലമായ ഇന്ത്യന്‍സമൂഹത്തിനുമേലെ നടത്തുന്ന അധിനിവേശം.
***



ഒരുപക്ഷെ ഇതിന്റെ പേരില്‍ ഞാനും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടാം.  

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

സൂപര്‍ താരങ്ങളുടെ പേരിലുള്ള കേസ് എന്തായി?

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന റെയ്ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് നമ്മള്‍ കേട്ടില്ല. എന്തുപറ്റി? ഒതുക്കിതീര്‍ത്തോ? കിട്ടുന്നതെല്ലാം, മല്‍സരിച്ച് ദിവസങ്ങളോളം വാര്‍ത്തയാക്കുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എന്താണ് മൌനം? മോഹന്‍ലാലിന്‍റെ വീട്ടിലെ ആനക്കൊമ്പും പുരാവസ്തു ശേഖരവും നിയപ്രകാരമുള്ളതാണോ? നിയമപ്രകാരമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ബ്രിഗേഡിയര്‍ പദവി തിരിച്ചുവാങ്ങേണ്ടത് പ്രതിരോധമന്ത്രിയായ എ.കെ.ആന്‍റണിയുടെ ഉത്തരവാദിത്വമല്ലേ? മമ്മൂട്ടി വാങ്ങിക്കൂട്ടിയെന്നുപറയപ്പെടുന്ന ഭൂമി നിയപ്രകാരമാണോ? ഇരുവരും കുറ്റക്കാരാണെങ്കില്‍ കേസിന്‍റെ അവസ്ഥ എന്താണ്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ കണ്ടുപിടിക്കാന്‍ ഒളിക്ക്യാമറയുമായ് മത്സരിച്ച് ഓടിനടക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് സൂപര്‍താരങ്ങളുടെ കേസുകളോട് മാത്രം താല്‍പ്പര്യക്കുറവുണ്ടാവുന്നതിന്‍റെ കാരണമെന്താണ്? സിനിമാതാരങ്ങള്‍ ഇല്ലെങ്കില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന പരമാര്‍ത്ഥമായിരിക്കാം അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം. ഇതൊക്കെ മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരെന്ന കാര്യം മാദ്ധ്യമങ്ങള്‍ മറക്കാതിരിക്കുന്നത് നന്ന്.

ഇത്തരം പക്ഷപാതപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാദ്ധ്യമസിണ്ടിക്കറ്റ് പോലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത്. അങ്ങനെ ആരെങ്കിലും ആരോപിച്ചാല്‍ അവരെ വേട്ടയാടുന്നതിലും മാദ്ധ്യമങ്ങള്‍ ഒട്ടും പിന്നിലല്ലല്ലോ.

ഇന്ത്യന്‍ജനാധിപത്യത്തിന്‍റെ വികസനത്തിന്‌ മാദ്ധ്യമങ്ങള്‍ക്ക് കുറെയേറെ ചെയ്യാനാവും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അവരില്‍തന്നെയാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ഗൌരവമായ കാര്യങ്ങളില്‍ പക്ഷപാതം കാട്ടുമ്പോള്‍ അതിന്‍റെ ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദോഷമായിരിക്കും.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

ആഘോഷിക്കപ്പെടുന്ന ലൈംഗികത

ഇത് ലൈംഗികത ആഘോഷിക്കപ്പെടുന്ന കാലം. ഒപ്പം വികലമാക്കപ്പെടുന്നതും. ആരാണ് ഇത്രയധികം ആഘോഷിക്കുന്നതും വികലമാക്കുന്നതും? സമൂഹമാണോ? അങ്ങനെയെങ്കില്‍ സമൂഹം മാത്രമാണോ അതിനുത്തരവാദി? ഇത് എന്നെപ്പോലുള്ള ലക്ഷക്കണക്കിന്‌ പ്രവാസികളുടെ ചോദ്യമാണ്.

കാലത്തുമുതല്‍ വൈകീട്ട് വരെ മേല്‍ജീവനക്കാരന്‍റെ വഴക്ക് കേട്ട്, സഹപ്രവര്‍ത്തകരോട് കലഹിച്ച്, കീഴ്ജീവനക്കാരന്‍റെ ശാപങ്ങള്‍ ഏറ്റുവാങ്ങി സംഘര്‍ഷം നിറഞ്ഞ മനസോടെ മുറിയില്‍ തിരിച്ചെത്തുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നത് ടെലിവിഷന്‍ പരിപാടികള്‍ തന്നെയാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരിക്കും ടെലിവിഷനിലേക്ക് എത്തിനോക്കുന്നത്. ജനിച്ചുവളര്‍ന്ന നാട്ടിലെ വിവരങ്ങള്‍ ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് അല്‍പനേരം വാര്‍ത്ത കേള്‍ക്കാമെന്ന് വിചാരിച്ചു ടെലിവിഷന് മുന്നില്‍ പോയിരുന്നാല്‍ കേള്‍ക്കുന്നത് പെണ്‍വാണിഭങ്ങളുടെ വാര്‍ത്തകള്‍. സ്ത്രീകളെ വീഴ്ത്താന്‍ വലവിരിച്ചിരിക്കുന്ന സെക്സ് റാക്കറ്റുകള്‍, കൌമാരപ്രായക്കാരിയായ സ്വന്തം മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന അച്ഛന്‍, അച്ഛന്‍റെ(സ്വന്തം അച്ഛന്‍?) ലൈംഗീക പീഠനത്തിന് വിധേയയാകേണ്ടിവന്ന മകള്‍.... വിദ്യാലയങ്ങളിലും, തീവണ്ടിയിലുംവരെ പീഠനങ്ങള്‍. പിന്നെയും കുറെ അവിഹിത ബന്ധങ്ങളുടെ വാര്‍ത്തകള്‍.

ഏകാന്തതയുടെ വിരസതയകറ്റാന്‍ മോഹിച്ച്‌ പ്രിയപ്പെട്ട നാടും നാട്ടുകാരെയും കാണാന്‍ മോഹിച്ച്‌ ടെലിവിഷന്‍ ഓണ്‍ ചെയ്‌താല്‍ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രവാസികളുടെ മാനസികപിരിമുറുക്കം കൂടുകയേയുള്ളൂ. നാട്ടില്‍ ഉപേക്ഷിച്ചുവന്ന ഭാര്യയുടെയും മക്കളുടെയും സഹോദരിമാരുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉറക്കത്തിലും വേട്ടയാടുന്നു. പണ്ട് പെണ്‍മക്കളെക്കുറിച്ചായിരുന്നു എങ്കില്‍ ആണ്‍മക്കളെക്കുറിച്ചും ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. പതിമൂന്നോ പതിനാലോ വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടികള്‍ ലൈംഗികക്കേസ്സുകളില്‍ പ്രതിയാകുന്നു! വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ പെണ്‍കുട്ടികളോട് തോന്നിയിരുന്നത് നിഷ്ക്കളങ്കമായ പ്രേമമോ അവരുടെ പൂര്‍ണതയിലെത്തുന്ന സൗന്ദര്യത്തോടുള്ള കൌതുകമോ മാത്രമായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൈംഗീകതയെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നത്.

പക്ഷെ, ഇന്നത്തെ കുട്ടികള്‍ കൈയില്‍ കൊണ്ടുനടക്കുന്നത് ഫോട്ടോ എടുക്കാനും വിഡിഒ കാണാനും സാധിക്കുന്ന മൊബൈല്‍ ഫോണുകളാണ്. ലോകത്തിന്‍റെ പുതിയ അവസ്ഥ അറിയാത്ത രക്ഷകര്‍ത്താക്കള്‍ മുന്‍പിന്‍ ചിന്തിക്കാതെ അത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വീട്ടിലും പഠിക്കുന്ന സ്ഥാപനത്തിലും കംപ്യുട്ടര്‍ ഉപയോഗിക്കാന്‍ അവസരം അവര്‍ക്ക് ലഭിക്കുന്നു. അതില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടെങ്കില്‍ പറയുകയേ വേണ്ട, നല്ലതും ചീത്തയുമായിട്ടുള്ള എന്തും അതില്‍ സുലഭമാണല്ലോ. കൌമാരപ്രായക്കാര്‍ക്ക് തീര്‍ച്ചയായും തെറ്റുകളോടായിരിക്കും ആകര്‍ഷകത്വം കൂടുതല്‍. രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടാതെ ഇതൊക്കെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇതിന്‌ തടയിടേണ്ടത്‌ രക്ഷിതാക്കളും അദ്ധ്യാപകരും തന്നെയാണ്. അതിനു സമൂഹത്തെയോ സാങ്കേതികവിദ്യയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏത് ഭാഷയിലുള്ള അശ്ലീല ചിത്രങ്ങളും അശ്ലീലകഥകളും ഇന്റര്നെറ്റിലൂടെ നമ്മുടെ കണ്മുന്നിലെത്തുന്നു. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ കൌമാരെക്കാരെ കുറച്ചെങ്കിലും നമുക്ക് ഇതില്‍നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. അവരില്‍ മാത്രമേ നമുക്ക് പ്രതീക്ഷ നല്‍കാന്‍ പറ്റുകയുള്ളു. സെക്സ് റാക്കറ്റുകള്‍ നടത്തുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ ഭരണകൂടത്തിലും ബ്യുറോക്രസ്സിയിലും ഉണ്ടാവുമ്പോള്‍ ഇതിനെ നിയമപരമായി നശിപ്പിക്കുക എളുപ്പമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നേവരെ വിവാദമായിട്ടുള്ള പ്രമുഖര്‍ പ്രതികളായിട്ടുള്ള ഒരു ലൈംഗീക പീഠനക്കേസും തെളിയിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപെടുകയോ ചെയ്തിട്ടില്ല. മത്സരിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്ന മാദ്ധ്യമങ്ങള്‍ ഒരിക്കലും അവയൊന്നും ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിക്കാറുമില്ല. പഴയത് തന്നെ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ആഘോഷമില്ലല്ലോ. അതുകൊണ്ടാവാം മാദ്ധ്യമങ്ങള്‍ എന്നും പഴയതിനെ മറന്ന് പുതുമ തേടിപ്പോകുന്നത്. പ്രതികള്‍ ഇപ്പോഴും മാന്യന്‍മാരായിത്തന്നെ ജീവിക്കുകയും ചെയ്യുന്നു.

എന്തിനും ഏതിനും സമരം ചെയ്യുന്ന സംഘടനകള്‍ അവരുടെ പ്രതിയോഗികള്‍ ഇല്ലാത്ത ലൈംഗീകപീഠനക്കേസുകളില്‍ താല്പര്യം കാട്ടാറുമില്ല. പിന്നെയങ്ങനെ കേസുകള്‍ തെളിയിക്കപ്പെടും? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും?

എഴുതാന്‍ വിട്ടുപോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ലൈംഗീകതയ്ക്ക് പ്രാധാന്യമുള്ള പഴയ സിനിമകള്‍ (ഉദാ: രതിനിര്‍വ്വേദം) കൌമാരപ്രായക്കാരിലൂടെ ലഭിക്കുന്ന കാശ് മാത്രം ലക്ഷ്യമിട്ട് ക്ലാസിക്ക് സിനിമയെന്ന ലേബലില്‍ വീണ്ടും നിര്‍മ്മിച്ച്‌ നമുക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭാസത്തരങ്ങള്‍ ലൈംഗീകത എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ വികലമാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?

ഞായറാഴ്‌ച, മേയ് 15, 2011

വി.എസ്സ് വിജയിച്ചു

വസാനം അത് സംഭവിച്ചു. കേരളത്തില്‍ വി.എസ് തരംഗം ആഞ്ഞടിച്ചു. വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച് അമിതമായ ആത്മവിശ്വാസതോടെയും തെല്ല്‌ അഹങ്കാരത്തോടെയും തിരഞ്ഞെടുപ്പിനെ നേരിട്ട  യു.ഡി.എഫിന് നിരാശപ്പെടേണ്ടിവന്നു. വന്‍വിജയം കൊയ്ത മുസ്ലീംലീഗിന്റെ നേട്ടത്തില്‍ യു.ഡി.എഫിന് കേരളം ഭരിക്കുകയും ചെയ്യാം. ഇത് വിചിത്രമായ തിരഞ്ഞെടുപ്പ് ഫലം തന്നെ. മുഖ്യമന്ത്രി ഏത്  പാര്‍ട്ടിക്കാരനായാലും  മന്ത്രിസഭയെ  നിയന്ത്രിക്കുന്നത്‌  മുസ്ലീംലീഗായിരിക്കും  എന്നതില്‍  സംശയമില്ല. മുസ്ലീംലീഗിന്‍റെ നിര്‍ദ്ദേശം അവഗണിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനില്ല  എന്നത്  എല്ലാവര്‍ക്കും  അറിയാവുന്ന  സത്യം. 

വിജയം ആര്‍ക്ക്? 
വിജയിച്ചത് യു.ഡി.എഫൊ എല്‍.ഡി.എഫൊ? സി. പി.എമ്മോ കൊണ്ഗ്രസോ? ഇവര്‍ ആരും അല്ല. വിജയിച്ചത് ഒരാള്‍ മാത്രം. വി.എസ്. അച്യുതാനന്തന്‍ എന്ന വ്യക്തി. സി. പി.എമ്മിന് വാദിക്കാം. വി.എസ് പാര്‍ടിയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ഇത് പാര്‍ട്ടിയുടെ വിജയമാണെന്നും. അത് പാര്‍ട്ടി അണികള്‍ ഏറ്റു പറയുകയും ചെയ്യും. പക്ഷെ വി.എസ്സില്‍ വിശ്വസിച്ച് എല്‍.ഡി.എഫിന് വോട്ടുചെയ്ത നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ അതംഗീകരിക്കില്ല. അവര്‍ നോക്കിയത് കൊടിയുടെ നിറമല്ല. പ്രത്യയശാസ്ത്രവുമല്ല. മതികെട്ടാന്‍ മല കയറിയ, മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയ, ബാലകൃഷ്ണപ്പിള്ളയെന്ന അഴിമാതിക്കാരനെ ജയിലെലിത്തിച്ച, പെണ്‍വാണിഭക്കാരെ കൈയാമം വെക്കുമെന്ന് പറഞ്ഞ  വി.എസ്സിനെയാണ്‌. അവര്‍ വോട്ടു ചെയ്തു, വി.എസ്സ് വിജയിച്ചു.
സാധാരണക്കാരെ സംബന്ധിച്ചിടതോളം  ഇതൊക്കെത്തന്നെയാണ് കാര്യവും. അവര്‍ക്ക് വേണ്ടത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഒരു രക്ഷകന്‍ ഉണ്ടെന്ന തോന്നലാണ്. അങ്ങനെ  ഒരു  തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ വി.എസ്സിന് സാധിച്ചു. പാര്‍ടിയില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നല്‍ അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചു. സ്വന്തം നിലനില്‍പ്പിനുവേണ്ടി ആരെയും വെട്ടിനിരത്താറുള്ള വി.എസ്സ് അതിനു സാധിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായിക്കുണ്ടായിരുന്നെങ്കിലും പ്രകാശ് കാരാട്ടിണ്‌ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് ജീവിത ശൈലിയും പാര്‍ട്ടി അച്ചടക്കവും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ ബാധിക്കുന്നുള്ളു. നിഷ്പക്ഷരായ വോട്ടര്‍മാരെ അത് ബാധിക്കുന്നില്ല. അവരുടെ വോട്ടുകളാണ് വി.എസ്സ് നേടിയത്. 
പ്പോള്‍ സി.പി.എമ്മിന്‍റെ നേതാക്കളും അണികളും പറയും പാര്‍ട്ടിയോടൊപ്പം നിന്നതുകൊണ്ടാണ് വി.എസ്സിന് ഈ പ്രഭാവം വന്നതെന്ന്. ശരിയാണ്, ഒരു കലാകാരന്‍ സ്റ്റേജില്‍ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് അയാള്‍ കലാകാരനായി അംഗീകരിക്കപ്പെടുക. മൈതാനത്തില്‍ കളിക്കുമ്പോള്‍ മാത്രമേ ഒരാള്‍ കായികതാരമാവുന്നുള്ളൂ. അതുപോലെ വി.എസ്സ് തന്‍റെ പ്രഭാവം വര്‍ധിപ്പിക്കാനുള്ള വേദിയായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തി.

 


വ്യാഴാഴ്‌ച, മാർച്ച് 24, 2011

വിരസമാവുന്ന മാദ്ധ്യമദൃശ്യങ്ങള്‍

ചിലപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമുക്ക് വല്ലാതെ അരോചകം ആകുന്നു. മറ്റുചിലപ്പോള്‍ ആസ്വാദ്യകരമാവുന്നു. അവസാനം എല്ലാം നീര്‍ക്കുമിളകണക്കെ നമ്മുടെ മനസില്‍നിന്നു മായുമ്പോള്‍ മാദ്ധ്യമങ്ങളുടെ ധര്‍മ്മം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. 

മേല്‍പ്പറഞ്ഞ  അരോചകവും ആസ്വാദനവും പ്രേക്ഷകരുടെ അഭിരുചിയെ ആശ്രയിച്ചാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

സ്ക്രീം സംഭവവുമായി ബന്ധപ്പെട്ട്‌ കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ ദിവസങ്ങളോളം ഉത്സവം പോലെ ആഘോഷിച്ചപ്പോള്‍ മലയാളികളില്‍ പകുതിയോളം പേരെങ്കിലും ശരിക്കും ആസ്വദിച്ചിട്ടുണ്ടാവും. എല്ലാ മാദ്ധ്യമങ്ങളും കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത റൌഫിനെ അതിവിദഗ്ധമായി സംരക്ഷിക്കുകയായിരുന്നു. റൌഫിനു നായകപരിവേഷം കൈവരുന്നതുപോലെ തോന്നിയിരുന്നു, ചിലപ്പോഴൊക്കെ. വിഷയം ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്ന അജിതയെ പോലുള്ളവര്‍ തല്ക്കാലത്തേക്കെങ്കിലും ഉത്സവത്തിന്റെ പെരുമഴയില്‍ അകലെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

ഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും വി.എസ്‌.അച്യുതാനന്തന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ വി.എസ് നെ നായകനായും പിണറായിയെ ഒരു വില്ലനായും മൂന്നാംകിട വാണിജ്യ സിനിമപോലെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു. ഒരു യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റിന്റെയും ഒരു ആധുനികകമ്മ്യൂണിസ്റ്റിന്റെയും സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ വളര്‍ന്നുവന്ന ആശയങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതെന്ന പരമാര്‍ത്ഥം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുകയായിരുന്നു. ഇപ്പോഴും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇങ്ങനെ ചെയ്യുന്നതില്‍ രാഷ്ട്രീയ നിരീഷകരെയും മറ്റു നേതാക്കളെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. പകരം സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ശരിയായ രീതിയില്‍ വോട്ടവകാശം നിര്‍വ്വഹിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന ഒരു പരിപാടിയും ദൃശ്യമാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയോ മറ്റോ ആണ് ഇതിനു അപവാദമായിട്ടുള്ളത്. അതുതന്നെ ആരെയും സംസാരിക്കാന്‍ അനുവദിക്കാത്ത അപക്വരായ സ്ഥിരം സദസ്യരെ വച്ചാണ്. ഒരു വാണിജ്യസിനിമയുടെ പൊലിമയോടെ അത്തരം പരിപാടികള്‍ സാധ്യമാവില്ല എന്നതും പരസ്യക്കമ്പനികള്‍ അത്തരം പരിപാടികള്‍ക്ക് കാശുമുടക്കില്ല എന്നതുമായ യാഥാര്‍ത്യവും നമുക്ക് മുന്നിലുള്ളത് വിസ്മരിച്ചുകൂടാ. പൊലിമയില്ലാത്ത പരിപാടികള്‍ കാണാന്‍ ഇന്നത്തെ കേരള സമൂഹത്തില്‍ ആളുകള്‍ കുറവാണുതാനും.

ടമലയാര്‍ കേസിന്റെ കോടതിവിധിയെ തുടര്‍ന്ന് ബാലകൃഷ്ണപ്പിള്ളയ്ക്ക് കോടതിയില്‍ കീഴടങ്ങാനും അവിടെ നിന്ന് ജയിലില്‍ എത്തി തടവുപുള്ളിയായി മാറാനും അദ്ദേഹത്തിനു വേണ്ടിവന്നത് അഞ്ചോ ആറോ മണിക്കൂറുകളായിരുന്നു. പക്ഷെ, അതുസമ്പന്ദിച്ച വാര്‍ത്തകള്‍ക്കായി പന്ത്രണ്ടു മണിക്കൂറില്‍ കുടുതല്‍ ഉപയോഗിച്ചു എല്ലാ ദൃശ്യമാദ്ധ്യമങ്ങളും.

കുടുംബവഴക്കിന്റെയോ വ്യക്തിവിധ്വേഷതിന്റെയോ പേരില്‍ നടന്ന കൊലപാതകങ്ങളുടെ ചരിത്രം ചികഞ്ഞെടുത്ത് ദൃശ്യാവിഷ്കാരം നല്‍കി സ്വീകരണമുറിയിലെത്തിക്കുന്ന എഫ്.ഐ.ആര്‍, ക്രൈംസ്റ്റോറി പോലുള്ള പരിപാടികള്‍ ജനങ്ങളുടെ ക്രിമിനല്‍ മനസിനെ പ്രീതിപ്പെടുത്തുക എന്നല്ലാതെ മറ്റെന്താണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം?

ത്തരം സന്ദര്‍ഭങ്ങളിലാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ചിലത് അരോചകവും മറ്റുചിലത് ആസ്വാദ്യകരവും എന്നതിന്റെ പ്രസക്തി. ഒരേ പരിപാടിതന്നെ ഒരുകൂട്ടരെ ആസ്വദിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടരില്‍ അരോചകം ഉളവാക്കുന്നു. അത്തരം പരിപാടികള്‍ സമൂഹത്തില്‍ ഗുണകരമായ (കുറഞ്ഞപക്ഷം ആസ്വാദകരിലെങ്കിലും) ഒരു മാറ്റവും ഉണ്ടാക്കുന്നുമില്ല. ഇത് വിദ്യാസംഭന്നരെന്നു അഹങ്കരിക്കുന്ന കേരളസമൂഹത്തിന്റെ ദുരന്തം തന്നെയാണ്.  

ചൊവ്വാഴ്ച, ഡിസംബർ 07, 2010

അഴിമതി

ഴിമതി എല്ലാ മേഖലയിലും ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചിരിക്കുന്നു. ജനാധിപത്യം വികലമാവുന്നു. ഏറ്റവും താഴെ തട്ടിലെ വില്ലേജ് ഒഫീസുമുതല്‍ മുകളില്‍ പ്രധാനമന്ത്രിയുടെ ഒഫീസുവരെ അഴിമതിയുടെ നീരാളിപ്പിടുത്തത്തിലാണ്. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രിവരെ അഴിമതിയാരോപണത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു.


മ്മുടെ നാടിന്‍റെ ദുര്‍ഗതി. 2ജി സ്പെക്ട്രത്തെക്കുറിച്ചും ലാവലിനെ കുറിച്ചും സാധാരണക്കാരന്‍ അറിയുന്നത് അഴിമതിയാരോപണത്തിലൂടെ.എല്ലാവര്‍ക്കും കാശുമതി. എങ്ങനെയെങ്കിലും അതുണ്ടാക്കണം. മോഷ്ടിചിട്ടാണെങ്കിലും ആളെ പറ്റിച്ചിട്ടാണെങ്കിലും രാജ്യത്തെ വിദേശകമ്പനികള്‍ക്ക് വിറ്റിട്ടാണെങ്കിലും. ഒരു എംഎല്‍‍എ ആയാല്‍ അല്ലെങ്കില്‍ ഒരു എംപിയായാല്‍ ഗല്‍ഫുകാരെപ്പോലെയാണ്. ഇതൊന്നും ശാശ്വതമല്ല എത്രയും പെട്ടെന്ന് കാശുണ്ടാക്കുക എന്ന ചിന്ത. നമ്മുടെ നാടിന്‍റെ ശാപം. എത്ര കിട്ടിയാലും മതിവരാത്ത നേതാക്കന്‍മാര്‍.

റ്റവും അവസാനമിതാ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയെന്ന വാര്‍ത്തയും. ആഴിമതിയുടെ പുതിയ രൂപം.

ശനിയാഴ്‌ച, നവംബർ 27, 2010

എന്റോസള്‍ഫാന്‍

എന്റോസള്‍ഫാന്‍ വര്‍ഷങ്ങളായി നമ്മുടെ നാടിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. കെ.വി.തോമസിനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ അതിനു കൂട്ടുനില്‍ക്കുന്നു. ജനങ്ങളുടെ വോട്ടു നേടി എം.പിയായി, മന്ത്രിയായി സിംഹാസനത്തിലിരുന്നു എന്റൊസള്‍ഫാന് അനുകൂലമായി സംസാരിക്കുമ്പോള്‍ കെ.വി.തോമസ്‌ ഓര്‍ക്കണമായിരുന്നു കാസര്‍ഗോടെ അംഗവൈകല്യമുള്ള കുട്ടികളെപറ്റി. ആ കുട്ടികളുടെ വിധിയോര്‍ത്ത് കരയാന്‍ പോലും സാധിക്കാത്ത അമ്മമാരെപറ്റി.

ബഹുമാനപ്പെട്ട മന്ത്രി കെ.വി.തോമസ്‌, നിങ്ങളെ ജനങ്ങള്‍ വോട്ടുചെയ്തു ജയിപ്പിച്ച്‌ എം.പിയാക്കി ദില്ലിയിലേക്ക് അയച്ചത് ഏതെങ്കിലും കുത്തക കമ്പനികളുടെ കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കാനല്ല. ജനങ്ങളുടെ അതിലൂടെ നാടിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. നിങ്ങള്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുക വഴി ഇന്ത്യന്‍ ജനതയുടെ രക്ഷാകര്‍തൃത്വം കൂടിയാണെന്ന് താങ്കള്‍ക്കുതന്നെ നന്നായി അറിയാം. എന്നിട്ടും താങ്കള്‍ ജനങ്ങളെ വഞ്ചിക്കുന്നു. കാസര്‍ഗോടെ മരണതുല്ല്യം ജീവിക്കുന്ന കുട്ടികളോട്, അവരുടെ മാതാപിതാക്കളോടു അല്പം ഒരു മനുഷ്യത്വം ഉള്ള ഒരാളാണ് എങ്കില്‍ ഒരിക്കലും എന്റൊസള്‍ഫാന് അനുകൂലമായി സംസാരിക്കില്ലായിരുന്നു. മന്ത്രി അവരെ അപമാനിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? എന്തിനാണ് ഞങ്ങള്‍ക്കിങ്ങനെയുള്ള നേതാക്കള്‍?

അന്ന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ എന്റൊസല്‍ഫാന്‍ കീടനാശിനി തളിച്ചവയാനെന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. വളര്‍ന്നുവരുന്ന കുട്ടികള്‍, ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍... ഇതെന്തൊരു നാട്? ഇതെന്തൊരു ഭരണാധികാരികള്‍? മന്‍മോഹന്‍സിംഗ് വാഗ്ദാനം ചെയ്യുന്ന വികസിത ഇന്ത്യ വിരൂപികളുടെ രാജ്യം, ഏറ്റവും ആയുസ് കുറഞ്ഞവരുടെ രാജ്യം എന്നീ സ്ഥാനങ്ങള്‍ കൂടി നേടുമോ?

വെള്ളിയാഴ്‌ച, നവംബർ 19, 2010

വര്‍ഗീസിനെപറ്റി

ര്‍ഗീസിനെപറ്റി എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. പക്ഷെ എനിക്ക് വര്‍ഗീസിനെകുറിച്ച് കൂടുതല് ഒന്നും അറിയില്ല എന്നതാണ് സത്യം. ആകെയുള്ള അറിവ് അച്ഛനില്‍നിന്നും കിട്ടിയതാണ്. പിന്നെ കിട്ടിയത്, വര്‍ഷങ്ങള്‍ക്ക് മുന്പ് പോലീസുകാരന്‍ രാമചന്ദ്രന്‍ നായര്‍ വര്ഗീസിന്റെ കൊലപാതകത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴും.

വെളിപ്പെടുത്തലിനു ശേഷം കണ്ണൂരിലെ ചേമ്പര്‍ ഹാളില്‍  ഒരു കണ്‍വെന്ഷന്‍  സംഘടിപ്പിചിരുന്നു, വര്‍ഗീസിന്റെ സഹപ്രവര്ത്തകര്‍. അതില്‍ ഒരു ശ്രോതാവായി ഞാനും പങ്കെടുത്തിരുന്നു. അവിടെ നിന്ന് കേട്ട പ്രസംഗങ്ങളില്‍ നിന്ന് കുറച്ചുകൂടി കൂടുതല്‍ വര്‍ഗീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു.

വാക്കുകളില്‍ വിപ്ലവവും ജീവിതത്തില്‍ എല്ലാ സുഖലോലുപതയും ഇഷ്ടപ്പെടുന്ന കുറെ വിപ്ലവകാരികള്‍ നമുക്കുണ്ട്. അവരുടെ മുന്പില്‍ വര്‍ഗീസിനെ പോലുള്ള നിഷ്കളങ്കനായ ഒരു വിപ്ലവകാരിയെ അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും രസിച്ചെന്നു വരില്ല. ആദിവാസികള്‍ക്ക് വേണ്ടി രക്തസാക്ഷിയായ വര്‍ഗീസിന് നീതി ലഭിച്ചു. പക്ഷെ ആദിവാസികള്‍ ഇന്നും കിടപ്പാടത്തിനുവേണ്ടിയുള്ള സമരത്തിലാണ്. ആ സമരത്തെ ദുര്‍ബലമാക്കാനും ഭൂമാഫിയകള്‍ക്ക്‌ മുന്നില്‍ നമസ്കരിച്ചു തങ്ങളുടെ നില ഭദ്രമാക്കാനും എല്ലാ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളും മത്സരിക്കുന്നുണ്ട്. ഒരു പക്ഷെ ഇനിയൊരു നാല്പതോ അമ്പതോ വര്‍ഷത്തിനു ശേഷം മുത്തങ്ങ സമരവും അംഗീകരിക്കപ്പെട്ടേക്കാം. ഒരുപാടു തെറ്റിധരിക്കപ്പെട്ട വിപ്ലവകാരിയാണ് വര്‍ഗീസ്‌. വര്‍ഗീസ്‌ വിപ്ലവകാരിയല്ലെന്നുവരെ പ്രചരിക്കപ്പെട്ടു. അതിനുമുന്നില്‍ നിന്നത് വലതുപക്ഷ നേതാക്കളെക്കാള്‍ കൂടുതല്‍ ഇടതുപക്ഷ നേതാക്കളായിരുന്നു എന്നതാണ് എന്നെ അല്ഭുതപ്പെടുതുന്നതും നിരാശപ്പെടുത്തുന്നതും. അവരൊക്കെ ഓര്‍ക്കേണ്ട ഒരു കാര്യം, സമ്പന്നര്‍ക്ക് മാത്രമായി വികസനപ്രവര്‍ത്തനം നടത്തുമ്പോള്‍ ഇനിയും വര്‍ഗീസുമാര്‍ ഉണ്ടാകും. തിരുനെല്ലിയും മുത്തങ്ങയും ഒക്കെ ആവര്‍ത്തിക്കും.

*** 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2010

മഹാബലിയെ ബ്രാഹ്മണ്യവല്കരിക്കുന്നു? - ഒണാഘോഷത്തിലെ ചില സംശയങ്ങള്‍

പണ്ട് മഹാബലി എന്നൊരു നീതിമാനായ അസുരചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നു എന്നും മൂന്നടി മണ്ണിനു വേണ്ടി വാമനന്‍ എന്ന കുട്ടിയുടെ രൂപത്തില്‍ വന്ന മഹാവിഷ്ണു ആദ്യത്തെ അടിയില്‍ ഭൂമിയും രണ്ടാമത്തെ അടിയില്‍ ആകാശവും അളന്നു മൂന്നാമത്തെ അടി എവിടെ വയ്ക്കണമെന്ന് ചോദിച്ചപ്പോള്‍ മഹാബലി തന്‍റെ തല കാണിച്ചുകൊടുത്തുവെന്നും വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും ഐതിഹ്യം.

ഒന്നാമത്തേത്,   ഓണമായാല്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷമാവുന്ന മഹാബലിയുടെ ചിത്രം നോക്കുക. പൂണൂലിട്ട മഹാബലിയെയാണ് നമ്മള്‍ കാണുക. അസുരവംശം അവര്‍ണരുടെ വംശമാണ്. അവര്‍ണനുമേലെ സവര്‍ണന്‍ നേടുന്ന ആധിപത്യമാണ്‌ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍. ചിത്രത്തില്‍ അവര്‍ണനായ മഹാബലിയുടെ ശരീരത്തില്‍ പൂണൂല്‍ കാണുന്നു. ഇത് മഹാബലി വാമനനെക്കാള്‍ ആരാധിക്കപ്പെടുമ്പോള്‍ സവര്‍ണന്‍ സൃഷ്ടിച്ച ചിത്രമാണത്. മഹാബലിയുടെ ചിത്രത്തെ ബ്രഹ്മണ്യവല്കരിച്ചാല്‍ അതിന്റെ പിന്നിലെ ചരിത്രത്തേയും തങ്ങള്‍ക്ക്‌ സ്വന്തമാക്കാം. അല്ലെങ്കില്‍ അവര്‍ പണ്ട്‌ അവര്‍ണരോട് ചെയ്ത ക്രൂരതകള്‍ക്ക് പ്രായശ്ചിതമാവം.

രണ്ടാമത്തേത്, മഹാബലി ഉത്തമ ശിവഭക്തനായിരുന്നു. പണ്ട്‌ കേരളത്തില്‍ ശൈവാരാധനയായിരുന്നു നിലനിന്നിരുന്നത്. ബലപ്രയോഗത്ത്തിലൂടെയും ഭഗവത്ഗീതയുടെ പിന്‍ബലത്തോടെയും വൈഷ്ണവര്‍ ശൈവരേയും ശാക്തേയരെയും കീഴ്പെടുത്തുകയായിരുന്നു. അതിലൊന്നാണോ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍ കഥ?

ഇത് സ്വാഭാവികമായ ചില സംശയങ്ങള്‍ മാത്രമാണ് . 
******

Translate