kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, നവംബർ 28, 2023

മലയാളികൾ വല്ലാതെ മാറിപ്പോയി

കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.

ഇപ്പോൾ ഇത് പറയാൻ കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കുന്നതുകൊണ്ടാണ്. ഒരുകാലത്ത് ഒരു പ്രദേശത്തെ കുട്ടികൾ ആ പ്രദേശത്തെ എല്ലാവരുടെയും കുട്ടികളായിരുന്നു. കുട്ടികൾ എവിടെയാണ് പോകുന്നതെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ഒരു അച്ഛനും അമ്മയും അന്വേഷിക്കാറില്ലായിരുന്നു. അന്ന് അത്തരം ഉൽകണ്ഠയുടെ ആവശ്യമില്ലായിരുന്നു. വീട്ടിൽ എത്താൻ വൈകിപ്പോയാൽ മാത്രമാണ് അച്ചൻറെയോ അമ്മയുടെയോ കൈയിൽ നിന്നും തല്ലൊക്കെ കിട്ടിയിരുന്നത്. അത് ആരെങ്കിലും തട്ടിക്കൊണ്ടുപോവുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള ഭയം കൊണ്ടായിരുന്നില്ല സന്ധ്യയാവുമ്പോൾ വീടണയുക എന്ന അലിഖിതനിയമം സമൂഹത്തിൽ ഉള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. നാടിന്റെ അവസ്ഥയും മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറി. എന്റെ കുട്ടി, നിന്റെ കുട്ടി, അവന്റെ / അവളുടെ കുട്ടി എന്ന രീതിയിലേക്ക് മലയാളികളുടെ മനോഭാവവും മാറി. എങ്ങനെയും കാശുണ്ടാക്കുക പെട്ടെന്ന് സമ്പന്നരാവുക, അവന്റെ / അവളുടെ കുട്ടിയേക്കാൾ മിടുക്കനായി / മിടുക്കിയായി എന്റെ കുട്ടിയെ വളർത്തണം എന്നൊക്കെയാണ് ജീവിതലക്‌ഷ്യം തന്നെ.
എന്തുതന്നെയായാലും മലയാളികളുടെ ജീവിതരീതിയിൽ ചില മാറ്റണങ്ങളൊക്കെ ആവശ്യം തന്നെയാണ്. വീടിന്റെ പരിസരത്തൊക്കെ പരിചയമില്ലാത്ത ആളുകളോ വാഹനങ്ങളോ കണ്ടാൽ ഒന്ന് അന്വേഷിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതാണ്. നമ്മൾ അവനവനിലേക്ക് മാത്രം നോക്കാതെ ചുറ്റുപാടുകളിലേക്ക്കൂടി നോക്കണം. എങ്കിൽ മാത്രമേ നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാവുകയുള്ളു. മിക്കവീടുകളുടെയും മുൻവാതിലുകൾ അടഞ്ഞുകിടക്കുന്നുണ്ടാവും. വീടുകളിൽ ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. ഒരാൾ മാത്രമുള്ള വീട് തുറന്നിടുക എന്നതും അത്ര സുരക്ഷിതമല്ല. വാതിലുകൾ അടഞ്ഞുകിടന്നാലും തുറന്നുകിടന്നാലും വീട്ടുമുറ്റത്തുപോലും ആരെങ്കിലും വന്നാൽ അറിയാത്ത അവസ്ഥയിലേക്ക് കേരളസമൂഹത്തിന്റെ ജീവിതം ചുരുങ്ങിപ്പോയിട്ടുണ്ട്. അയല്പക്കത്തെ വീട്ടുമുറ്റത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാലും ആരും ഗൗനിക്കാറില്ല.
*****

തിങ്കളാഴ്‌ച, ജൂലൈ 10, 2023

ഊദ്, പ്രണയം എന്ന ഉന്മാദാവസ്ഥ



നോവലെഴുതുക എന്നത് വളരെയധികം ക്ഷമയും മാനസികമായ അധ്വാനവും ആവശ്യമുള്ള ഒരു സംഗതിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വായിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.
2022 ൽ ഡിസി ബുക്സ് നടത്തിയ നോവൽ രചനാ മത്സരത്തിൽ അവസാന ലിസ്റ്റിൽ ഉൾപ്പെട്ട ഒരു നോവലാണ് ഷാമിന ഹിഷാമിൻറെ 'ഊദ്.' ഡിസി ബുക്ക്സ് തന്നെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വളരെ എളുപ്പത്തിൽ വായനക്കാരുടെ മനസ്സിലേക്ക് പതിയുന്ന രീതിയിലാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഊദിന്റെ ഗന്ധമുള്ള ആത്തി എന്ന പെൺകുട്ടിക്ക് ഒരു ചെമ്പോത്തിനെ കണ്ടപ്പോൾ അതിനോട് തോന്നുന്ന ആകർഷണവും ആ ചെമ്പോത്ത് ഒരു ജിന്നാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നതോടെ ആത്തിയും ജിന്നും തമ്മിലുണ്ടാവുന്ന ഗാഢമായ പ്രണയവുമാണ് നോവലിന്റെ ഇതിവൃത്തം. ആത്തിയുടെ ഉപബോധമനസ്സിൽ വല്ലിമ്മ പറഞ്ഞുകൊടുക്കാറുണ്ടായിരുന്ന ജിന്നിന്റെ കഥ ആത്തിയോടൊപ്പം വളരുകയായിരുന്നു. രണ്ടു മനുഷ്യർക്ക് പരസ്പരം തോന്നുന്ന വെറുമൊരു ആകർഷണം മാത്രമല്ല പ്രണയം, അതൊരു ഉന്മാദാവസ്ഥയാണ്. അത്തരം ഒരു അവസ്ഥയിലൂടെ വായനക്കാർ കടന്നുപോവുകയാണ് ഈ നോവലിലൂടെ. എല്ലാ പ്രണയത്തിനും ഉണ്ടാവും ഒരു ഗന്ധം. ഇതിലെ പ്രണയത്തിനു ഊദിന്റെ ഗന്ധമാണ്.
ഇത് ഒരു സ്ത്രീപക്ഷ രചനയാണ് എന്നുമാത്രമല്ല, വായിക്കുന്നത് പുരുഷനായാലും ഒരു പുരുഷപക്ഷ വിലയിരുത്തലിന് ഒട്ടും അനുവദിക്കാത്തവിധത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞങ്ങൾ പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളുടെ മനസ്സ് ഒരു നിഗൂഢമായ ലോകമാണ്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിനെ ശരിയായ രീതിയിൽ എഴുതി പ്രതിഫലിപ്പിക്കാൻ സാധികാറില്ല. പുരുഷന്മാർ എഴുതുന്നതെല്ലാം ഭാവനാലോകത്ത് നിന്ന്കൊണ്ട് മാത്രമായിരിക്കും. സ്ത്രീ മനസ്സിനെ ശരിയായ രീതിയിൽ തുറന്നെഴുതാൻ സാധിക്കുക സ്ത്രീകൾക്ക് തന്നെയാണ്. പക്ഷേ പല സ്ത്രീകളും അങ്ങനെ ഒരു തുറന്നെഴുത്തിന് തയ്യാറാവാറില്ല എന്നാണ് എന്റെയൊരു തോന്നൽ. മാധവിക്കുട്ടിയെപ്പോലെ അപൂർവ്വം ചിലരൊക്കെ ഉണ്ടായിരിക്കാം. ഷമിന ഹിഷാം സ്ത്രീമനസ്സിനെ തുറന്നുകാട്ടാൻ മനക്കരുത്തുള്ള എഴുത്തുകാരിയാണ് എന്ന് ഈ നോവൽ വായിക്കുമ്പോൾ ബോധ്യമാവുന്നുണ്ട്.
ആദ്യം വളരെ അലസമായിട്ടാണ് വായിച്ചുതുടങ്ങിയതെങ്കിലും ക്രമേണ കഥയുടെ പിരിമുറുക്കം കൂടിവരുകയാണ്. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ നോവലിന്റെ പേര് പോലെ തന്നെ ഊദിന്റെ ഗന്ധം നിലനിർത്താൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. പ്രതീക്ഷ നൽകുന്ന ഒരു എഴുത്തുകാരിയാണ് ഷമിന ഹിഷാം. എഴുത്തുകാരിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
***

ശനിയാഴ്‌ച, ഫെബ്രുവരി 26, 2022

വേഗത മനുഷ്യന്റെ അത്യാഗ്രഹമാണ്.









സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.

അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 

ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

ഒരു ആയുഷ്കാലം മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് വീട് എന്ന് മാത്രമല്ല, മനുഷ്യർ വീടുവെക്കുന്നത് അല്ലെങ്കിൽ വാങ്ങിക്കുന്നത് മനസ്സിനിണങ്ങിയ പ്രദേശവും സ്ഥലവും നോക്കിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പോലീസുകാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആ വീടുകളിൽ കയറുകയും വീട്ടിനകത്ത് സർവ്വേകുറ്റി സ്ഥാപിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ ഭയപ്പെടും, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാവും, തങ്ങൾ അധ്വാനിച്ച് വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം കവർന്നെടുക്കപ്പെടുകയാണെന്നു തോന്നുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. 

ഫ്‌ളാറ്റ് ജീവിതം ഇഷ്ടമില്ലാത്തവരോട് നഷ്ടപരിഹാരമായി ഫ്ലാറ്റ് തരാമെന്നു പറയുന്നതും ഇഷ്ടപ്പെട്ട ഭൂമിയിൽ വീടുവച്ചു താമസിക്കുന്നവരോട് പകരം മറ്റൊരു ഭൂമി തരാമെന്ന് പറയുന്നതും എങ്ങിനെയാണ് ജനാധിപത്യമാവുന്നതെന്ന് മനസ്സിലാവുന്നില്ല. അത് രാജഭരണം പോലെ രാജാവ് കൽപ്പിക്കുകയും പ്രജകൾ അനുസരിക്കാൻ ബാധ്യസ്ഥരുമാവുന്ന ഒരു നാടിനെക്കുറിച്ചുള്ള ചിന്തയായി ജനങൾക്ക് തോന്നിപ്പോവുന്നുവങ്കിൽ വികസനം നടപ്പിലാക്കുന്ന രീതിയിൽ കാര്യമായ തകരാറുണ്ട് എന്നുതന്നെയാണ് വിചാരിക്കേണ്ടത്. ഇന്ന് സിൽവർ ലൈനിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിൽ ഭാവിയിൽ മറ്റൊരു വികസനത്തിന് വേണ്ടി ഇതേ പിടിച്ചെടുക്കൽ നയം തന്നെയായിരിക്കില്ലെ പിന്തുടരുക? ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം ആർക്കോ വേണ്ടി അല്ലെങ്കിൽ ആർക്കും മനസിലാവാത്ത മറ്റെന്തിനോ വേണ്ടി ജനങ്ങളെ നാടുകടത്തുകയാണെന്ന് പറയേണ്ടി വരുമ്പോൾ ആർക്കെങ്കിലും നീരസം തോന്നുന്നുവെങ്കിൽ ക്ഷമിക്കുക.

കാലത്ത് കൃത്യസമയത്ത് എഴുന്നേറ്റ് കൃത്യസമയത്ത് ഓഫീസിലോ സ്കൂളിലോ കോളേജിലോ ജോലിചെയ്യുന്ന സൈറ്റിലോ പാടത്തൊ എത്തേണ്ടവർക്ക്‌ ജീവിതം ഒരു ടൈംടേബിൾ പോലെയായിരിക്കും. ഇവരിൽ എത്രപേർക്ക് സിൽവർ ലൈനിന്റെ വേഗത പ്രയോജനപ്പെടും?. ഇവരിൽ എത്രപേർക്ക് ഇതിന്റെ ആവശ്യമുണ്ട്?  യഥാർത്ഥത്തിൽ പിന്നെയാർക്കാണ് ഇത് പ്രയോജനപ്പെടുക ആർക്കാണ് ഇതാവശ്യമുള്ളത്? ജീവിതത്തിൽ വെട്ടിപ്പിടിക്കാൻ ഇനിയുമെണ്ടെന്ന വിശ്വാസത്തിൽ തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമായിരിക്കും. ഇനി എല്ലാവർക്കും പ്രയോജനപ്പെടുമെന്നാണ് വാദമെങ്കിൽ വാദിക്കുന്നവർ അത് ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടതാണ്. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ടും കുറെ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഒരു വികസനവും സാധ്യമല്ല എന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെയാണ്  ഈ പദ്ധതിക്ക് ആവശ്യമായ കല്ലും മണലും മണ്ണും എവിടെ നിന്നാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം പരിസ്‌ഥിതിവാദികളിൽനിന്നും ഉയർന്നുവരുന്നതും. ആ ചോദ്യങ്ങൾക്കൊന്നും ഒരു വ്യകതമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നത് ഇതിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. പണ്ട് കമ്പ്യൂട്ടറിനെയും യന്ത്രവൽക്കരണത്തെയും എതിർത്തതിന്റെ പേരുദോഷം മാറ്റിയെടുക്കാൻവേണ്ടിയാണ് ഇങ്ങനെ വാശിപിടിച്ച് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ അത് മറ്റൊരു പേരുദോഷത്തിനായിരിക്കും ഇടവരുത്തുക. 
***

ഞായറാഴ്‌ച, ജനുവരി 16, 2022

സിൽവർ ലൈൻ

 സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ  വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.


അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും  ശ്രീചിത്രയിലും  ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ. 


ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും  കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.

***

ശനിയാഴ്‌ച, നവംബർ 06, 2021

ജയ് ഭീം


ജാതിവിവേചനവും ഗോത്രസമൂഹം നേരിടുന്ന പ്രതിസന്ധികളും അവഗണനകളും തുറന്നുകാട്ടുന്നു 'ജയ് ഭീം'. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമക്ക് വിഷയമായത്.

തൊണ്ണൂറ്റിഅഞ്ചു ശതമാനവും സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ജസ്റ്റിസ് കെ. ചന്ദ്രുതന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമയാണെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമതന്നെയാണ്. നമ്മൾ എത്രതന്നെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഓരോ മനുഷ്യന്റെ മനസ്സിലും ജാതിബോധമുണ്ട്. ചില സന്ദർഭങ്ങളിൽ നമ്മുടെ ജാതിബോധം വാക്കിലൂടെയും പ്രവർത്തിയിലൂടെയും സമീപനങ്ങളിലൂടെയുമൊക്കെ വെളിപ്പെട്ടുപോവാറുമുണ്ട്. അംബേദ്ക്കറിസത്തെ മാർക്സിസവുമായി കൂട്ടിയിണക്കുന്നതിന്റെ സാധ്യതയും അതിന്റെ പ്രസക്തിയും പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട് ഈ സിനിമ.

സിനിമയിൽ സൂര്യ അഡ്വക്കറ്റ് ചന്ദ്രു എന്ന നായകവേഷത്തിൽ തിളങ്ങിനിൽക്കുന്നുണ്ടെങ്കിലും മണികണ്ഠന്റെയും ലിജോമോൾ ജോസിന്റെയും അഭിനയം ഗംഭീരമെന്നു പറയാതെ വയ്യ. രാജാക്കണ്ണും സെങ്കണിയും രണ്ടുപേരുടെയും ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി സിനിമാചരിത്രം രേഖപ്പെടുത്തും. സിനിമയുടെ അവസാനഭാഗത്ത് അഡ്വക്കറ്റ് ചന്ദ്രു പത്രം വായിക്കുമ്പോൾ സമീപത്തിരിക്കുകയായിരുന്ന രാജാക്കണ്ണിന്റെയും സെങ്കണിയുടെയും മകൾ സംശയത്തോടെയും ഭയത്തോടെയും ചന്ദ്രുവിനെ നോക്കിക്കൊണ്ടു പത്രം വായിക്കാനെടുക്കുന്നതും ചന്ദ്രു ഇരുന്നത്പോലെ കാലിന്മേൽ കാൽ വച്ച് ഇരിക്കുന്നതും സ്ത്രീ-പുരുഷ സമത്വമെന്ന ആശയം കൂടി സിനിമയിലുണ്ട്. സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും കൃത്യമായ രാഷ്ട്രീയത്തോടെയും സിനിമയെന്ന മാധ്യമത്തെ പ്രേക്ഷകരിലെത്തിച്ച സംവിധായകൻ ജ്ഞാനവേൽ അഭിനന്ദനം അർഹിക്കുന്നു.
***



ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020

പറയാതെ വയ്യ

ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. ജാതീയമായ അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച മഹാനായ ഗുരുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ ആധിപത്യത്തോടുള്ള പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. അതിന്റെ ഫലമാണ് ഈഴവ സമുദായത്തിനും അവരെ പ്രതിനിധാനം ചെയ്യുന്ന എസ്.എൻ.ഡിപ്പിക്കും ഇന്ന് ലഭിച്ചിരിക്കുന്ന സാമൂഹ്യപ്രാധാന്യം. ഗുരുവിന്റെ പ്രവർത്തനം ഈഴവസമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കേരളത്തിലെ മുഴുവൻ സമൂഹത്തിന്റെയും ഗുരുവായത്. പക്ഷെ, അങ്ങനെ ലഭിച്ചതാണ് ഇന്നനുഭവിക്കുന്ന ജാതീയവും ആരാധനാപരവുമായ സ്വാതന്ത്ര്യമെന്ന് അവരിൽ ചിലരെങ്കിലും മറന്നുപോവുകയോ മനഃപൂർവ്വം ഓർക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനു കാരണം അവരുടെ അറിവിലും ചിന്തയിലും സവർണ്ണ ഹിന്ദുത്വ ബോധം കടന്നുകൂടിയതാണെന്നു പറയാതെ വയ്യ. സവർണ്ണരോട് ആദരവും ഇന്നും അടിമത്തം അനുഭവിക്കുകയോ മുഖ്യധാരയിലെത്തുകയോ ചെയ്യാത്ത മറ്റുസമുദായങ്ങളോട് അനാദരവും പുച്ഛവും തോന്നുന്നത് ഈ ബോധത്തിൽനിന്നാണ്. ഒരുകാലത്ത് ഞങ്ങൾ അടിമകളായിരുന്നു എന്ന ചരിത്രംതന്നെ അവർ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഗുരുവിന്റെ മാനവികതയെ വിട്ട് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തിലൂന്നിയ വംശീയതയെയും തീവ്രദേശീയതയെയുമൊക്കെ നിഷ്കളങ്കമായി പുണരുന്നത്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും സങ്കുചിതത്വത്തിൽ ചുരുങ്ങിപ്പോവുന്നത്.

NB: ഈ പറഞ്ഞത് എല്ലാവരെയുമല്ല സവർണ്ണബോധം മനസിൽ കൊണ്ടുനടക്കുന്നവരെ മാത്രമാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. മറ്റു ജാതികളിലും ഇങ്ങനെയുള്ളവരുണ്ട്. അവർക്കും ഇത് ബാധകമാണ്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെടുത്തിയായതുകൊണ്ട് ഈഴവസമുദായത്തിന്റെ പേരു പറഞ്ഞു എന്ന് മാത്രം. ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ സദയം പൊറുക്കുക.
***

FB കുറിപ്പ്: 02 -09 -2020

ശനിയാഴ്‌ച, ജൂലൈ 25, 2020

കപ്പേള


ഫോൺ നമ്പറിലെ ഒരു അക്കം മാറിപ്പോയപ്പോഴാണ് ജെസ്സി (അന്ന ബെൻ) വിഷ്ണുവുമായി (റോഷൻ മാത്യു) പരിചയപ്പെടുന്നത്. ഏതാനും മെസ്സേജുകളിലൂടെ അടുക്കുന്ന നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി ജെസ്സി താൻ ഇതുവരെ കാണാത്ത വിഷ്ണുവുമായി കടുത്ത പ്രണയത്തിലേക്ക് വഴിമാറുന്നത് വളരെ പെട്ടെന്നാണ്. പക്ഷെ, സിനിമ അവസാനിക്കുന്നതിന് അല്പം മുൻപ് മാത്രമാണ് ഇതുവരെ നടന്നതൊന്നും പ്രണയമായിരുന്നില്ലെന്ന് ജെസ്സിയും പ്രേക്ഷകരും തിരിച്ചറിയുന്നത്.
ഇതുവരെ കാണാത്ത ചെറുപ്പക്കാരുമായി മൊബൈൽ ഫോൺ വഴി പ്രണയത്തിലാവുന്ന ഒരു ജെസ്സി മാത്രമല്ല. ഇതുപോലെയുള്ള പെൺകുട്ടികൾ ധാരാളമുണ്ടാവാം. അവരുടെയൊക്കെ കഥയാണിത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കടൽ കാണണമെന്നത് ജെസ്സിയുടെ ആഗ്രഹമായിരുന്നു. വഞ്ചിക്കപ്പെട്ടുപോയ മാനസിക ആഘാതത്തിലായിരുന്നിട്ടും, തന്റെ രക്ഷകനായി എത്തുന്ന റോയിയോട് (ശ്രീനാഥ് ഭാസി) കടൽ കാണിച്ചുതരുമോ എന്ന ചോദ്യം ഇതുവരെ കടൽ കാണാത്ത പെണ്കുട്ടികളിലൊക്കെ ഉണ്ടായിരിക്കും. ഈയൊരു മോഹവും ജെസ്സി വിഷ്ണുവുമായി പങ്കിടുന്നുണ്ട്. കടൽ കാണിച്ചുതരാമെന്നു വിഷ്ണു ജെസ്സിക്ക് വാക്കുനല്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ പുരുഷന്മാർക്ക് കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും സ്ത്രീകൾക്ക് പരിമിതമായ സ്വാതന്ത്ര്യം മാത്രം അനുവദിക്കപ്പെടുന്ന സമൂഹത്തിൽ അവരെ സംബന്ധിച്ച് ഇതൊരു വലിയ ചോദ്യമാണ്.
ഇതിൽ പ്രണയമുണ്ട്. പ്രണയത്തിലെ ചതിക്കുഴികളുണ്ട്. വാർധക്യത്തിലും കാമുകിക്ക് പ്രണയലേഖനം എഴുതുന്ന ഒരു റിട്ടയേർഡ് അധ്യാപകനെ കാണിക്കുന്നുണ്ട്. ദാക്ഷായണി, കൊയിലാണ്ടി, കോഴിക്കോട് എന്ന മേൽവിലാസത്തിൽ എഴുതുന്ന ആ ഒരേയൊരു കത്ത് എടുക്കാൻ വേണ്ടിയാണ് പോസ്റ്റുമാൻ തപാൽപെട്ടി തുറക്കുന്നത്. നിങ്ങൾക്കൊരു മൊബൈൽ ഫോൺ വാങ്ങിക്കൂടെ മാഷെയെന്നു പറഞ്ഞ് പോസ്റ്റുമാൻ അയാളെ കളിയാക്കുകയും ചെയ്യുന്നുണ്ട്. കാത്തിടപാടുകൾ നടത്തിയ പഴയതലമുറയുടെയും മൊബൈൽ ഫോണിലൂടെ മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറയുടെയും പ്രണയത്തിലെ വ്യത്യാസം ഈ സിനിമ സൂചന നൽകുന്നുണ്ട്. പുതിയ കാലത്തെ സത്യസന്ധമായ പ്രണയമായി പരുക്കൻ സ്വഭാവക്കാരനായ റോയിയുടെയും (ശ്രീനാഥ് ഭാസി) ആനിയുടെയും (തൻവി റാം) പ്രണയവുമുണ്ട്.
സംവിധായകൻ മുഹമ്മദ് മുസ്തഫ നല്ല കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാവരും നന്നായിത്തന്നെ അഭിനയിച്ചു. നാട്ടിൻപുറത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാനും വിജയിച്ചിരിക്കുന്നു.
***

വെള്ളിയാഴ്‌ച, ജനുവരി 31, 2020

ഒരു വയനാടൻ ഇതിഹാസം


കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും കഥ പറയുന്ന വല്ലിയെന്ന നോവൽ നമുക്ക് പല തലങ്ങളിൽ വായിക്കാം. കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നും കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്നും മാത്രമല്ല, പ്രകൃതിയുടെ പക്ഷത്തുനിന്നും കൃഷിക്കാരുടെ പക്ഷത്തുനിന്നും വായിക്കാം. നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബൈബിളിന്റെ സ്വാധീനമുള്ളതുകൊണ്ടും ചില മിത്തുകളും ഐതിഹ്യങ്ങളുമൊക്കെ പരാമർശിക്കപ്പെടുന്നതുകൊണ്ടും ആത്മീയതലത്തിലുള്ള വായനക്കും സാധ്യതയുണ്ട്.

വല്ലി എന്നത് ജന്മിത്തത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന കൂലിവ്യവസ്ഥയുടെ പേരായിരുന്നു. അത് വയനാട്ടിൽ മാത്രം ഉണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നില്ല, മലബാറിന്റെ മറ്റുഭാഗങ്ങളിലും ഇതുപോലുള്ള കൂലി സമ്പ്രദായങ്ങൾ നിലനിന്നിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. മലബാറിന്റെ മറ്റുഭാഗങ്ങളിൽ കർഷക സമരങ്ങളുടെ ഭാഗമായി ഇത്തരം ചൂഷണരീതികളൊക്കെ ഇല്ലാതായപ്പോഴും വയനാട്ടിൽ മാത്രം മാറ്റമില്ലാതെ തുടർന്നു. 

നക്സൽ നേതാവ് വർഗ്ഗീസിനെ ഓർക്കാതെ വയനാടിനെകുറിച്ച് പറയാനാവില്ല. വയനാട് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അക്കാലത്ത് സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാക്കമ്മിറ്റി ഓഫീസ് സിക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന വർഗ്ഗീസിനെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി വയനാട്ടിലേക്ക് അയച്ചതാണ്, അവിടെവച്ച് വർഗ്ഗീസ് രക്തസാക്ഷിയാവുന്നു. നോവലിന്റെ ആദ്യത്തെ അധ്യായങ്ങളിൽതന്നെ നക്സലിസത്തെയും വർഗ്ഗീസിനെയും  പരാമർശിക്കുന്നുണ്ട്.

നോവലിൽ നായികയായ ടെസക്ക് തൊമ്മിച്ചൻ എഴുതുന്ന കത്തിലെ വരികൾ ഇങ്ങനെയാണ്. "നമ്മുടെ ആദിവാസികളും പ്രകൃതിയുടെ കാവൽക്കാരായിരുന്നു. മീൻ പിടിക്കാനായി ഒരിക്കലുമവർ ആറ്റിൽ നഞ്ചുകലക്കിയില്ല. തേൻ മുഴുവനും എടുക്കാതെ തേനീച്ചക്കുള്ളത് അവർ ബാക്കിവച്ചു. കാട് നശിക്കുമ്പോൾ ഇല്ലാതാവുന്നത് ഒരു ദേവാലയമാണ്. അനേകശതം ജീവികളുടെ അഭയസ്ഥാനവും." നമ്മൾ പരിഷ്കാരികൾ അങ്ങനെയല്ല. തേനായാലും വെള്ളമായാലും എന്തുതന്നെയായാലും മറ്റുജീവികൾക്കുവേണ്ടിയോ വരുംതലമുറകൾക്കുവേണ്ടിയോ  പ്രകൃതിയിൽ ഒന്നും ബാക്കിവെക്കാതെ  മുഴുവൻ ഊറ്റിയെടുക്കും. അഭ്യസ്തവിദ്യരും പരിഷ്കാരികളുമായ നമ്മളും വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതരായ ആദിവാസികളും തമ്മിലുള്ള വ്യത്യാസം അതാണ്. അവരുടെ മനസിന്റെ നന്മ, അല്ലെങ്കിൽ നിഷ്കളങ്കത. ഇനിയും ഇനിയും വേണമെന്ന ആർത്തിയിൽ നമുക്ക് നഷ്ടപ്പെട്ടുപോയത് ആ ഗുണമാണ്.

കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ അല്ലെങ്കിൽ കൊടക് വരെ വ്യാപിച്ചുകിടന്നിരുന്ന സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു വയനാട് അഥവാ ബയൽനാട്. ആ സംസ്കാരത്തിന്റെ ശേഷിപ്പായി നോവലിൽ പറയുന്ന ശ്രീകൂറുമ്പ എന്ന ദേവതാസങ്കല്പം ഇന്നും ഈ പ്രദേശങ്ങളിലെല്ലാം  ആരാധിക്കപ്പെടുന്നുണ്ട്. അതുപോലെ 'ചക്കിക്കൊച്ചമ്മേ ചക്കയ്ക്കുപ്പുണ്ടോ?' എന്ന വിഷുപാട്ടിന്റെ വരി നോവലിൽ പരാമർശിക്കുന്നുണ്ട്. വിഷു എന്ന ആഘോഷത്തെക്കുറിച്ച് നോവലിൽ ഒന്നും പറയുന്നില്ലെങ്കിലും ആ വരികൾ വിഷു ആഘോഷവും ഗോത്രസംസ്കാരവും തമ്മിലുള്ള ബന്ധത്തിലേക്കുള്ള സൂചനയായി വായിക്കാവുന്നതാണ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളെയും പക്ഷികളെയും കാട്ടുപഴങ്ങളും ഭക്ഷിച്ച് ജീവിച്ച മനുഷ്യർ കൃഷി ചെയ്തുജീവിക്കാൻ തുടങ്ങിയതിന്റെ ആഘോഷമാണല്ലോ വിഷു.

ഈ നോവലിലെ ഗ്രാമീണ പശ്ചാത്തലം എഴുപതുകൾ മുതലുള്ള ഏതൊരു കേരളീയഗ്രാമം പോലെതന്നെയാണ്.  ഒരു ചായക്കടയും അപ്പേട്ടൻ എന്ന ചായക്കടക്കാരനും. ആ ചായക്കടയിൽ ചായ കുടിക്കാനും പത്രം വായിക്കാനും ചർച്ച ചെയ്യാനും വരുന്നവർ. ഏതൊരു ഗ്രാമത്തിലെയും കാഴ്ചയായിരുന്നു. ഗ്രാമത്തിലൊരു നാരദനുണ്ടാവും. വാർത്തകൾ കൊണ്ടുവരികയും ഗ്രാമത്തിൽ പ്രചരിപ്പിക്കുകയും ഏഷണി പറയുകയും ഒക്കെ ചെയ്യുന്നത് അയാളുടെ ജോലിയാണ്. അങ്ങനെയൊരാളാണ് ഉണ്ടക്കണ്ണൻ കുമാരൻ. നാട്ടുവൈദ്യനായ കുട്ടൻ വൈദ്യർ, താറാവ് കൃഷി ചെയ്യുന്ന ഉമ്മിണിത്താറ (അവർ ഒരു ധീര വനിതയാണ്), ബഡായിപ്പറയുന്ന സലോമിയും കരടി പോക്കറും, ജിദേന്ദ്രൻ എന്ന മന്ത്രവാദി, ചാരായം വാറ്റുന്ന കല്യാണി, അവർക്കൊക്കെ ഇടയിൽ വിപ്ലവകാരിയായ പത്മനാഭൻമാഷ്, ജെയിമ്സ് , തൊമ്മിച്ചൻ, സാറ  ഇവരൊക്കെ ഉൾപ്പെടുന്ന ഒരു സമൂഹമാണ് കല്ലുവയൽ ഗ്രാമത്തിലേത്. കാളി എന്ന കഥാപാത്രത്തെ നൊമ്പരത്തോടുകൂടിയെ ഓർക്കാനാവു. പിന്നെ ബസവൻ, രുക്കു, മാര...  ഇവരൊക്കെ ഉൾപ്പെടുന്ന ഗോത്രസമൂഹവും.

ആഞ്ഞിലിക്കുന്ന് തറവാട്ടിലെ ക്രൂരനായ ഐവാച്ചൻ യുവാവായ കാലത്ത് ഒരു നല്ല മനുഷ്യനായിരുന്നു. ജീവിതത്തിലെ ഏതോ വഴിത്തിരിവിൽവച്ച് അദ്ദേഹം ക്രൂരനായി മാറി. അദ്ദേഹത്തേക്കാൾ ക്രൂരനായി ജീവിക്കുന്ന മകൻ ലൂക്ക, രണ്ടാമത്തെ മകൻ പീറ്റർ നേരെ വിപരീത സ്വഭാവമാണ്. പിന്നെ കന്യാസ്ത്രീയാവാൻ പോയി തിരിച്ചു വീട്ടിലേക്കുതന്നെ വന്ന മകൾ ഇസബെല്ലയും അവരുടെ എല്ലാവരുടെയും അമ്മയും ഐവാച്ചന്റെ ഭാര്യയുമായ അന്നംക്കുട്ടി. ഒരു വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും വ്യത്യസ്ഥ സ്വഭാവക്കാരാണ്. ഇവരുടെയെല്ലാം കഥയാണ് ഈ നോവൽ. ഏതെങ്കിലും ഒരാളുടെ ജീവിതമല്ല. എല്ലാവരുടെയും ജീവിതമാണ്.

മനുഷ്യർ മാത്രമല്ല, ധാരാളം മരങ്ങളുടെ പേരുകൾ, മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ, പൂക്കളും പൂമ്പാറ്റകളും വിവിധ തരത്തിലുള്ള കൃഷികൾ... കുടിയിറങ്ങുന്നത് മനുഷ്യർ മാത്രമല്ല, കാട് കൊള്ളയടിക്കപ്പെടുന്നതോടെ മൃഗങ്ങളും ,പക്ഷി കളും കൂടിയാണ്.

ഗോത്രഭാഷയെ നോവലിൽ എഴുതിച്ചേർത്തത് പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്. ഏതാനും വർഷങ്ങൾകൂടി കഴിയുമ്പോൾ ഈ ലിപിയില്ലാത്ത ഭാഷ ഭൂമിയിൽനിന്നും അപ്രത്യക്ഷമാവും. പിന്നെ ചരിത്രകാരൻമാർ പ്രാചീന ലിപികൾ വായിക്കുന്നതുപോലെ ചരിത്രഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടി മാത്രമായിരിക്കും വായിക്കപ്പെടുക.അതുപോലെതന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് നാട്ടുഭാഷയും. നാട്ടുഭാഷയും നമ്മുടെ സമൂഹത്തിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.  ചേറ്റിപെറുക്കുക, മോന്തി, മണ്ടൂസ് തുടങ്ങിയ പണ്ട് കേട്ടുമറന്നുപോയ  ഗ്രാമീണ പദങ്ങൾ ഈ നോവൽവായന ഓർമ്മപ്പെടുത്തി.

ബ്രിട്ടീഷുകാർക്ക് വഴികാണിച്ചുകൊടുത്ത കരിന്തണ്ടൻ സത്യമായാലും മിഥ്യയായാലും സത്യമെന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുമ്പളരാജകുമാരന്റെയും വേടരാജകുമാരിയുടെയും പ്രണയകഥയിലൂടെ ആദിവാസികൾ എങ്ങനെ കാട്ടുവാസികളായി എന്ന് വളരെ ഭംഗിയായി എല്ലാവർക്കും മനസിലാവുന്നതരത്തിൽ വിവരിച്ചിട്ടുണ്ട്.  ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വായനയും ഈ നോവലിലുണ്ട്. അങ്ങനെയൊരു വാചകമാണ്, "നിഷ്ക്കളങ്കമായി നമ്മിലേക്ക്‌ കടന്നുവരുന്ന പലതും നമ്മളെ അടിമയാക്കും. അത് ആചാരമായാലും ശീലങ്ങളായാലും. "മറ്റൊരു വാചകമാണ്, "അമ്മമാരെല്ലാം ഒന്നാണ്. മനുഷ്യരാണ് വെവ്വേറെ പള്ളികളും അമ്പലങ്ങളും ഉണ്ടാക്കിയത്." കോവിലിലും പള്ളിയിലും ഒരേ അമ്മയാണെന്ന് തിരിച്ചറിയാത്തവരാണ് അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അറിയാത്തപോലെ ഭാവിക്കുന്നവരാണ് ആധുനികമനുഷ്യരെന്ന് പറയാതെപറയുന്നു നോവലിസ്റ്റ്. 

വിമർശനമായി പറയാനുള്ളത് ഒന്നാമത്തേത്, വയനാടിനെക്കുറിച്ചും ഗോത്രമനുഷ്യരെക്കുറിച്ചും പറയുന്ന നോവലിൽ  സികെ.ജാനു എന്ന പേര് എവിടെയും കണ്ടില്ല. വർഗീസ് എന്നതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന പേരാണ് സി.കെ.ജാനു. സവർണ്ണ ബോധം പേറുന്ന പൊതുസമൂഹത്തിന്റെ പരിഹാസങ്ങളും നിന്ദയും സഹിച്ച് തന്റെ വർഗത്തിനുവേണ്ടി പോരാടി നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്ന ഗോത്രനേതാവാണ്‌.

രണ്ടാമത്തെ വിമർശനം, നോവലിന്റെ അവസാനഭാഗം ദുർബലമായിപ്പോയി എന്നാണ് . യഥാർത്ഥത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും അപകത്തിൽ പെടുന്നതും മരണപ്പെടുന്നതും പാവപ്പെട്ടവരും നിഷ്കളങ്കരുമായ മനുഷ്യരാണ്. പ്രകൃതിയെ വിറ്റും കൊള്ളയടിച്ചും സമ്പന്നരായവർ മറ്റൊരിടത്ത് സുരക്ഷിതരായി ജീവിക്കുകയായിരുന്നു. പക്ഷെ, നോവലിൽ  ടെസ കല്ലുവയലിൽനിന്നും പോയതിനുശേഷമാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്. നോവലിസ്റ്റ് ടെസയെ മനപ്പൂർവ്വം രക്ഷപ്പെടുത്തുകയാണോ എന്ന് തോന്നിപ്പോകുന്നുണ്ട്. പിന്നെ പുഴയോരവീടിനും മനസ്സിൽ നന്മയുള്ളവർക്കും അപകടമൊന്നും സംഭവിക്കുന്നില്ല. നോവലിസ്റ്റാണ് എന്നതു  മറന്ന് ഒരു ബൈബിൾ വിശ്വാസിയായി ഷീലടോമി മാറിപ്പോകുന്നുണ്ട് വായന അവസാനിക്കുമ്പോൾ.
*** 

തിങ്കളാഴ്‌ച, ജനുവരി 20, 2020

വല്ലി

വയനാടിനെക്കുറിച്ച് ആദ്യം വായിക്കുന്നത് നക്സലൈറ്റ് പ്രസ്ഥാനത്തെ ക്കുറിച്ച് അറിയാനുള്ള ആഗ്രഹത്തിൽ വായിച്ച ചില ലേഖനങ്ങളിലും പത്രക്കുറിപ്പുകളിലുമായിരുന്നുപിന്നീടാണ് കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക', പി.വത്സലയുടെ 'നെല്ല്', മൈന ഉമൈബാന്റെ വളരെ ചെറിയ പുസ്തകമായ 'ചുവപ്പു പട്ടയം തേടിഎന്നിവയൊക്കെ വായിക്കുന്നത്അപ്പോഴൊക്കെ വയനാടിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംഷയായിരുന്നുഇപ്പോഴിതാ  പുസ്തകങ്ങൾക്കിടയിൽ ഷീല ടോമി എഴുതിയ 'വല്ലിഎന്ന നോവലും സ്ഥാനം പിടിച്ചിരിക്കുന്നുവയനാടിനെക്കുറിച്ച് എത്ര വായിച്ചാലും മതിയാവില്ലഎത്ര അറിഞ്ഞാലും പൂർണ്ണമാവാത്തതാണ് വയനാടിനെക്കുറിച്ചുള്ള അറിവുകൾ.

നക്സൽ നേതാവ് വർഗീസ് കൊല്ലപ്പെടുന്ന കാലത്താണ് നോവൽ ആരംഭിക്കുന്നത്കുടിയേറ്റത്തിന്റെ കഥയായാണ് തുടക്കമെങ്കിലും അവസാനിക്കുന്നത് കുടിയിറക്കത്തിന്റെ കഥയായിട്ടാണ്. പ്രാചീനകാലത്തെ കാട്ടുവഴികളിലൂടെയും ഇന്നത്തെ സൈബർ യുഗത്തിലെ നഗരപാതകളിലൂടെയും വായനക്കാരെയുംകൊണ്ട് യാത്ര ചെയ്യുകയാണ് എഴുത്തുകാരിലളിതവും അതിലേറെ സുന്ദരവുമായ ഭാഷയിൽ.

എല്ലാം വെട്ടിപ്പിടിക്കാനുള്ള ആർത്തിപൂണ്ടുനടക്കുന്ന ആധുനികമനുഷ്യന്റെ ചൂഷണത്തിന് വിധേയമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗോത്രവർഗത്തിന്റെ ഭാഷയുംസംസ്കാരവുംഅവരുടെ നിഷ്കളങ്കതയും വായിച്ചറിയുകയായിരുന്നില്ലഅനുഭവിക്കുകയായിരുന്നുഭാവിയിൽ ഏതെങ്കിലും മ്യൂസിയത്തിലെ വികാരമൊന്നും തോന്നിപ്പിക്കാത്ത വെറുമൊരു കാഴ്ച്ചയായോ പണ്ഡിതവർഗ്ഗത്തിനുമാത്രം പ്രാപ്യമാവുന്ന ഗവേഷകഗ്രന്ഥങ്ങളിലെ ചുരുക്കം താളുകളായോ മാറിയേക്കാവുന്ന ലിപിയില്ലാത്ത  ഭാഷയുടെ ചെറിയ അംശമെങ്കിലും അതിലുംമുന്നേ സാധാരണക്കാർക്ക് വേണ്ടി നോവലിൽ എഴുതിച്ചേർത്തത് നന്നായി.

എഴുത്തുകാരി ഒരു വയനാട്ടുകാരി ആയതുകൊണ്ടുകൂടിയായിരിക്കാം വയനാടൻ കാടിന്റെ നിഗൂഢതകളിലൂടെയും മുക്കിലും മൂലയിലൂടെയും കുന്നുകയറിയും ഇറങ്ങിയും പാടവും പുഴയും കടന്നും ഇത്രയും സുന്ദരമായ വായനാനുഭവം ഞങ്ങൾക്ക് ലഭിക്കുന്നത്കുന്ന് കയറുകയും ഇറങ്ങുകയുംവളവു തിരിയുകയും ചെയ്യുന്നതുപോലെതന്നെയാണ് നോവലിന്റെ വായനയും സംഭവിക്കുന്നത്കഥ പറഞ്ഞുകൊണ്ടിരിക്കെ ചരിത്രത്തിലേക്കൊരു ഇറക്കംപിന്നെയൊരു തിരിവ് മിത്തിലേക്ക് അല്ലെങ്കിൽ ബൈബിളിലേക്ക്അവിടെ നിന്ന് വീണ്ടുമൊരു കയറ്റം കഥയിലേക്ക്‌ആസ്വാദ്യകരമായ എഴുത്തുരീതി.

വയനാടിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും ഐതിഹ്യവും മിത്തും എല്ലാം ഉൾക്കലർന്നുകിടക്കുന്ന  നോവൽ വായിച്ചു തീരുമ്പോൾ ഒരു ഇതിഹാസം വായിച്ച അനുഭൂതിയാണ്വല്ലിയെ ഇങ്ങനെയും വിശേഷിപ്പിക്കാംഇത് ബയൽനാടിന്റെ ഇതിഹാസം. 
******
(ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

ഞായറാഴ്‌ച, ഡിസംബർ 08, 2019

"അൻഡ്രോയ്ഡ് കുഞ്ഞപ്പൻ. വേർഷൻ 5.25"


വാർദ്ധക്യത്തിലെ ഏകാന്തതയിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ആ ഏകാന്തത അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ എങ്ങനെയെന്നറിയാൻ നമ്മളും വൃദ്ധരാവുന്നതുവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇണയുടെയോ മക്കളുടെയോ സാമീപ്യം കൊതിക്കുന്നവർക്ക് അത് ലഭിക്കാതിരിക്കുമ്പോൾ മറ്റേതെങ്കിലും വ്യക്തിയോടോ വസ്തുവിനോടോ ആകർഷണം തോന്നും. അറിയാതെ ഇഷ്ടപ്പെട്ടുപോവുകയും സ്നേഹിച്ചുപോവുകയും ചെയ്യും. പഴയ വൺവേ പ്രണയം തോന്നിയിരുന്ന സ്ത്രീയോട് വയസുകാലത്ത് വീണ്ടും പ്രണയം തോന്നിപ്പോകുന്നതും റഷ്യയിലെ ഒരു ജാപ്പനീസ് കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന മകൻ കൊണ്ടുകൊടുക്കുന്ന തന്റെ കമ്പനിയുടെ പ്രൊഡക്ടായ റോബോട്ടിനോട് ഭാസ്കരപ്പൊതുവാളിനു ആദ്യം അകൽച്ചയും പിന്നെ അടുപ്പവും അത് വിട്ടുപിരിയാനാവാത്ത സ്നേഹവുമായി മാറുന്നതിന്റെ കാരണം ഈ ഏകാന്തതയാണ്. തന്നോട് മകനുള്ളതിനേക്കാൾ സ്നേഹം ഈ യന്ത്രത്തിനുണ്ടെന്നു വിശ്വസിക്കുന്നു ഭാസ്കരപൊതുവാൾ.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരും പരിസരവും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണെങ്കിലും ഇത്രയും കാലമായിട്ടും ജാതിചിന്തക്ക് കാര്യമായ മാറ്റമൊന്നും സംഭവിക്കാത്ത ജനതയാണ്. ആ ജനസമൂഹത്തിന്റെ പ്രതിനിധികളാണ് ഭാസ്കരപൊതുവാളും മറ്റു കഥാപാത്രങ്ങളും. ഭാസ്കരപൊതുവാളിലുണ്ടായിരുന്ന ആ ജാതിബോധത്തെയാണ് റോബോട്ട് മാറ്റിയെടുക്കുന്നത്. ടെക്നോളജിയുടെ വളർച്ചയാണ് നാട്ടിൽ നടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കു കാരണമെന്ന പൊള്ളയായ വാദത്തെ ചില ഉദാഹരണങ്ങളിലൂടെ തകർക്കുന്നുണ്ട് അദ്ദേഹം. ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളും, വാട്സ്ആപ്പും വരുന്നതിനുമുമ്പുണ്ടായിരുന്ന സൂര്യനെല്ലിയിലെ പെൺകുട്ടിയുടെ പീഡനവും ശ്രീകൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാരുണ്ടായതെങ്ങിനെയെന്നും ഭാസ്കരപൊതുവാൾ ചോദിക്കുന്നു.
ഇത് മലയാളികൾ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമതന്നെയാണ്. നമ്മുടെ ജീവിതത്തിലേക്ക് റോബോട്ടുകൾ കടന്നുവന്നാൽ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന സൂചന തരുന്നുണ്ട് ഈ സിനിമ. നമ്മുടെ കപട മതവിശ്വാസത്തെയും പരിഹസിക്കുന്നു. നിലവാരമുള്ള തമാശകൾ, കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്തെ പ്രാദേശിക ഭാഷയിലുള്ള സംഭാഷണം. സുരാജ് വെഞ്ഞാറമ്മൂടിന്റെ പതിവ് കോമഡി വേഷങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള ഗൗരവമുള്ള വേഷം വളരെ നന്നായി എന്ന് തന്നെ പറയാം. സൗബിൻ, സൈജു കുറുപ്പ്, മാലാപാർവതി തുടങ്ങി അഭിനയച്ചവരാരും മോശമായില്ല. ജീവിതത്തിലേക്ക് കടന്നുവരാനിരിക്കുന്ന പുത്തൻ ടെക്നോളജിയെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തതിന് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന പുതിയ സംവിധായകൻ അഭിനന്ദനമർഹിക്കുന്നു.
പക്ഷെ, റോബോട്ടിനെ കമ്പനിക്ക് തിരിച്ചുകൊണ്ടുകൊടുക്കാൻ റഷ്യയിൽനിന്നും വന്ന മകൻ സുബ്രഹ്മണ്യനും പാതിമലയാളിയായ ജപ്പാൻകാരിയായ കൂട്ടുകാരിയും തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം മറന്നുപ്പോയതുപോലെ തോന്നി സിനിമ അവസാനിക്കുമ്പോൾ.
ടെക്നോളജി ഇനിയും വളരും. മനുഷ്യന്റെ ജീവിതചര്യയെ നിയന്ത്രിക്കുന്ന തലത്തിലേക്ക്. മക്കളെപ്പോലെയോ ഒരു വീട്ടുവേലക്കാരനെപ്പോലെയോ ഹോം നേഴ്സിനെപ്പോലെയോ റോബോട്ടുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കാലം അത്രയൊന്നും വിദൂരമല്ലെന്നു തോന്നിപോകുന്നുണ്ട് സിനിമ കണ്ടിറങ്ങുമ്പോൾ. മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യകാലത്ത് വൃദ്ധസദനങ്ങൾ മാത്രമല്ല രണ്ടാമത്തെ കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടമായി റോബോട്ടെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
***
(ഈ സിനിമ കാണാൻ പ്രേരിപ്പിച്ചതിന് സുഹൃത്ത് ഗോപാലകൃഷ്ണന് നന്ദി.)
***

തിങ്കളാഴ്‌ച, ജൂലൈ 29, 2019

ഗുഡ്‌മോർണിംഗ്...

ഗുഡ്‌മോർണിംഗ് / ഗുഡ്‌നൈറ്റ് പറയുക എന്നത് ഒരു തെറ്റല്ല, നല്ലകാര്യമാണ്. വെള്ളക്കാർക്ക് ഓരോ ദിവസവും അവരുടെ ജീവിതം തുടങ്ങുന്നത് ഗുഡ്‌മോർണിംഗ് പറഞ്ഞുകൊണ്ടും ആ ദിവസം അവസാനിക്കുന്നത് ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ടുമാണ്. ഭാഷ ഓരോ നാട്ടുകാർക്കും ഇംഗ്ലീഷോ ഫ്രഞ്ചോ ജർമ്മനോ ആവാം. കാലത്ത് ഉറങ്ങി എഴുന്നേറ്റാൽ ഭർത്താവ് ഭാര്യയോട്, ഭാര്യ ഭർത്താവിനോട്, അവർ മക്കളോട്, മക്കൾ മാതാപിതാക്കളോട്, പിന്നെ ജോലിസ്ഥലത്തേക്കോ വിദ്യാലയത്തിലേക്കോ പോകുമ്പോൾ സഹയാത്രികരോട്, സഹപ്രവർത്തകരോട്, സഹപാഠികളോട്,.... അങ്ങനെയങ്ങനെ എല്ലാവരോടും. അതവരുടെ ശീലമാണ്.
ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കയറിച്ചെല്ലുമ്പോൾ എന്റെ മനസ്സിൽ വേറെയെന്തോക്കെയോ ആയിരുന്നു ചിന്ത. എന്നും കണ്ടുമുട്ടുമ്പോൾ മാനേജരോട് പറയാറുള്ള ഗുഡ്‌മോർണിംഗ് ഞാൻ അന്ന് പറഞ്ഞില്ല. പക്ഷെ, ബൾഗേറിയകാരനായ അദ്ദേഹം എന്നോട് ഗുഡ്‌മോർണിങ് പറഞ്ഞു. സത്യത്തിൽ ഞാനയാളുടെ ഗുഡ്‌മോർണിംഗ് കേട്ടിരുന്നില്ല. പറഞ്ഞല്ലോ, മനസിൽ മറ്റെന്തൊക്കെയോ ചിന്തകളായിരുന്നു എന്ന്. അയാൾ എന്നെ ഉച്ഛത്തിൽ വിളിച്ചു. 'കനാ...' (അങ്ങനെയാണ് എന്നെ വിളിക്കുക മുഴുവൻ പേരുവിളിക്കാൻ അവരുടെ നാക്കിനു ബലം പോര) ഞാൻ തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ലെറ്റ് സേ ഗുഡ്‌മോർണിംഗ്". അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ തിരിച്ചും പറഞ്ഞു.
അപ്പോൾ പറഞ്ഞുവരുന്നത്, നമ്മൾ മലയാളികളുടെ ഗുഡ്‌മോർണിങ് ശീലത്തെക്കുറിച്ചാണ്. വാട്ടസ്ആപ് / ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഫോട്ടോ ചേർത്ത് ഗുഡ്‌മോർണിംഗ് പറയുന്ന സംസ്കാരത്തെ കുറിച്ചാണ്. അതിനു മുൻപ് നമ്മൾ ഭാര്യയോട് / ഭർത്താവിനോട്, മക്കളോട്, അച്ഛനമ്മമാരോട് ജോലിസ്ഥലത്തെ സഹപ്രവർത്തകരോട്, സഹപാഠികളോട് ഒക്കെ ഗുഡ്‌മോർണിംഗ് പറയാറുണ്ടോ? ഉറങ്ങാൻ പോകുമ്പോൾ വീട്ടുകാരോട് ഗുഡ്‌നൈറ്റ് പറയാറുണ്ടോ? അതിനൊന്നും നമുക്ക് സമയമുണ്ടാവില്ല. ഉറങ്ങി എഴുന്നേൽക്കുന്നതുതന്നെ കാണാമറയത്തെ ഓൺലൈൻ സുഹൃത്തിനു ഗുഡ്‌മോർണിംഗ് മെസ്സേജ് അയച്ചുകൊണ്ടാണ്. ഉറങ്ങാൻ കിടക്കുന്നത് ഗുഡ്‌നൈറ്റ് മെസ്സേജ് അയച്ചുകൊണ്ടാണ്. കളർഫുള്ളായിട്ടുള്ള ഒരു ഫോട്ടോ നമ്മൾ അതിനായി കരുതിവെച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ആരെങ്കിലും അയച്ചുതന്നതിൽ നിന്നും ഇഷ്ടപ്പെട്ട ഒന്നെടുത്ത് അയക്കും. എന്നിട്ട് ഭാര്യയോട് (അല്ലെങ്കിൽ അമ്മയോട്) ദേഷ്യപ്പെട്ടുകൊണ്ട് അല്ലെങ്കിൽ ഒന്നും ഉരിയാടാതെ വീട്ടിൽ നിന്നിറങ്ങിപ്പോകും. വഴിയിൽ കണ്ടുമുട്ടുന്നവരോടൊന്നു മൂളും അല്ലെങ്കിൽ തലയാട്ടും. നമ്മുടെ മനസ്സ് ജീവിക്കാനുള്ള വെപ്രാളത്തിലാണ്. വെപ്രാളപ്പെട്ട് ജീവിക്കാനാണ് നമ്മൾ ശീലിച്ചത്, അല്ലെങ്കിൽ ശീലിപ്പിച്ചത്. അതുകൊണ്ടുതന്നെ നമുക്കതിനുള്ള സമയവും മനസ്സുമില്ല. ഇതാണ് നമ്മൾ മലയാളികളുടെ "ഗുഡ്" മോർണിംഗ്.
ഇത്രയും എഴുതുമ്പോൾ ഞാൻ ആലോചിക്കുന്നത് വാട്സ്ആപ് ഗ്രൂപ്പിലോ ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ഒരു ഗുഡ് മോർണിംഗ് ഫോട്ടോ ഇടുമ്പോൾ കിട്ടുന്ന റിലാക്സേഷനെക്കുറിച്ചാണ്. ആ ഫോട്ടോകളൊന്നും ആരും തുറന്നുപോലും നോക്കാറില്ല എന്നവർക്ക് നന്നായറിയാമെങ്കിലും അവർക്കു ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ചാണ്. അതിന്റെ മനശ്ശാസ്ത്രത്തെകുറിച്ചാണ്.
***

ശനിയാഴ്‌ച, ജൂൺ 01, 2019

നവകേരളനിർമ്മാണത്തെക്കുറിച്ച്

ഒരു മഹാപ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനര്നിര്മ്മിക്കേണ്ടത് എങ്ങിനെയാണെന്നത് ഓരോ കേരളീയനും ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതാണെന്നാണ് തോന്നുന്നത്. പ്രളയത്തിൽ ഒഴുകിപ്പോയത് പതിറ്റാണ്ടുകളായി നമ്മൾ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ സമ്പത്ത്ഘടനയാണ്.  ഇതിനുമുൻപ് തൊണ്ണൂറ്റിനാല് വർഷങ്ങൾക്കുമുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തേക്കാൾ വലിയ ദുരന്തമാണ് നമ്മൾ ഈ വെള്ളപ്പൊക്കത്തിൽ അഭിമുഖീകരിച്ചത്. തൊണ്ണൂറ്റിനാല് വർഷങ്ങൾക്കുമുൻപ് ഇത്രയധികം കെട്ടിടങ്ങളോ റോഡുകളോ അണക്കെട്ടുകളോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു മുല്ലപ്പെരിയാർ മാത്രമായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി നമ്മുടെ വികലമായ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ പ്രകൃതിയെത്തന്നെ  നശിപ്പിച്ചത് പ്രളയദുരന്തത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ലാഭക്കൊതികാരണം അതിരുകൾ കടന്ന് പരിസ്ഥിതിയെ ചൂഷണം ചെയ്ത് നമ്മൾ നേടിയെന്ന് അഹങ്കരിച്ചിരുന്ന വികലമായ വികസനം നമ്മുടെതന്നെ നാശത്തിന് കാരണമാകുന്നതായിരുന്നു എന്നൊരു തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇത്രയും കാലം പ്രകൃതിവിരുദ്ധമായ വികസനങ്ങളുടെ ഭാഗമായി നമ്മൾ കൈയടക്കിവച്ചിരുന്ന നദീതീരങ്ങളെല്ലാം ഈ പ്രളയത്തിലൂടെ നദികൾ തിരിച്ചുപിടിച്ചിരിക്കുന്നു. നദികളുടെ ഒഴുക്ക് തടയുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇനിയാവർത്തിക്കാൻ പാടില്ല. കുന്നുകൾ ഇടിക്കുന്നത് പൂർണ്ണമായും നിരോധിക്കണം. പാറകൾ ഖനനം ചെയ്യുന്ന ക്വാറികൾ നിയന്ത്രണവിധേയമാക്കണം.

പാടങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തികൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കണം. കേരളത്തിലെ മിക്കയിടങ്ങളിലും കാണാൻ സാധിക്കുന്ന ഒരു കാഴചയാണ്‌ നെൽപാടത്തിനും തണ്ണീർത്തടത്തിനും നടുവിലൂടെ മണ്ണിട്ട് ഉയർത്തി നിർമ്മിക്കപ്പെട്ട റോഡുകൾ. മഴക്കാലത്ത് റോഡിന്റെ ഒരു ഭാഗത്തുനിന്നും മറ്റേഭാഗത്തേക്ക് വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യമില്ലാത്ത വിധമായിരിക്കും ഇവ നിർമ്മിച്ചിട്ടുള്ളത്. ഫലമോ പാടത്തിന്റെ ഒരു ഭാഗം വെള്ളം ഒഴുകിപ്പോവാതെ കെട്ടിനിന്ന്  കൃഷി നശിച്ചുപോവുകയും മറ്റേഭാഗം ആവശ്യത്തിനുള്ള വെള്ളം എത്താതെ കൃഷിചെയ്യാൻ സാധ്യമാവാതെ തരിശിടങ്ങളായി മാറുകയും ക്രമേണ അവിടെ കെട്ടിടങ്ങൾ പൊങ്ങിവരുന്നതുമായ കാഴചയാണ്‌. ഇതൊക്കെ വ്യക്തമായ ആസൂത്രണമില്ലാതെ സംഭവിക്കുന്നതാണ്. ലാഭത്തിൽമാത്രം കണ്ണും നട്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് ലോബികളുടെ കൗശലം ഇത്തരം പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിൽ കൃത്യമായിത്തന്നെയുണ്ട്. അത് തിരിച്ചറിയാനാവാത്ത ജനങ്ങൾ തങ്ങളുടെ വീടിനടുത്തേക്ക് ഗതാഗതസൗകര്യം ലഭ്യമാവുന്നുവെന്ന ഒറ്റക്കാരണത്തിൽ  ദീർഘവീക്ഷണമില്ലാത്ത ഈ വികസനപ്രവർത്തനത്തിന് സമ്മതം മൂളുന്നു. മുകളിൽ പറഞ്ഞ റിയൽ എസ്റ്റേറ്റ് ലോബികളും രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വവും പരസ്പരം കൈകോർക്കുന്ന അശ്ലീലമായ കാഴ്ചയും നമുക്ക് കാണാൻ സാധിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശികനേതൃത്വം അത് തിരിച്ചറിഞ്ഞു പ്രതികരിച്ചുപോയാൽ ഉയർന്ന നേതാക്കൾ കണ്ണുരുട്ടികാണിച്ചുകൊണ്ട് അവരെ നിശ്ശബ്ദരാക്കുന്നു. കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ ഇതിനൊരു ഉദാഹരണമാണ്. ഇത്തരം കാപട്യങ്ങൾ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്.

ബ്യുറോക്രസിയും രാഷ്ട്രീയ നേതൃത്വവും മാത്രം തീരുമാനിക്കുന്ന വിധത്തിലാവരുത് പുതിയ കേരളം. ഓരോ പദ്ധതികളും ആസൂത്രണം ചെയ്യുമ്പോഴും നടപ്പിൽ വരുത്തുമ്പോഴും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. അവരോടുകൂടി അഭിപ്രായമാരാഞ്ഞുകൊണ്ട് അവരുടെ ആവശ്യങ്ങൾ സാധ്യമാകുന്ന താരത്തിലായിരിക്കണം. നവകേരളത്തിന്റെ രൂപരേഖയായി എന്നാണ് അറിയുന്നത്. ആദ്യം നടപ്പിലാക്കേണ്ടത് നീതിപൂർവകമായ പുനരധിവാസവും അടിസ്ഥാനസൗകര്യവികസനവുമായിരിക്കണം. ചുവപ്പുനാടയിൽ കുരുങ്ങാതെ ഇത് നടപ്പിൽ വരുത്തുവാൻ സർക്കാരിന് സാധ്യമാവട്ടെയെന്ന് പ്രത്യാശിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും അതിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യങ്ങളും ജലസ്രോതസ്സുകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളും ഒക്കെ കണക്കിലെടുത്തതുകൊണ്ട്  കഴിയുന്നതും ആ മേഖലയെ ഒഴിവാക്കിക്കൊണ്ടായിരിക്കണം പുനർനിർമ്മാണം നടക്കേണ്ടത്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുണ്ട്, തൊഴിലിടവും തൊഴിൽസാമഗ്രികളും നഷ്ടപ്പെട്ടവരുണ്ട്, ഉപജീവനത്തിനുവേണ്ടി പോറ്റിയിരുന്ന കന്നുകാലികളെ നഷ്ടപ്പെട്ടവരുണ്ട്, കൃഷിയിടം നഷ്ടപ്പെട്ടവരുണ്ട്. ഇവരുടെയൊക്കെ ജീവിതനിലവാരം എങ്ങിനെയാണ് പഴയ അവസ്ഥയിലേക്ക് വീണ്ടെടുത്തുനൽകുക എന്നൊരു ചോദ്യമാണ് പ്രധാനമായും പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. നഷ്ടപ്പെട്ട വീടുകളിൽ സമ്പന്നരുടെ വീടുകളുണ്ട്, ഇടത്തട്ടുകാരുടെ വീടുകളുണ്ട്, ദരിദ്രരുടെ കുടിലുകളുണ്ട്. ഇതിൽ മുൻഗണന നൽകേണ്ടത് ദരിദ്രർക്കായിരിക്കണം. രണ്ടാമതായി ഇടത്തട്ടുകാർക്കും അവസാനം സമ്പന്നർക്കുമായിരിക്കണം. സമ്പന്നരെ സംബന്ധിച്ച് സർക്കാരിന്റെ സാമ്പത്തികസഹായം അത്യാവശ്യമുള്ളവരായിരിക്കില്ല. അങ്ങനെയുള്ളവർക്ക് സർക്കാരിൽനിന്നുള്ള സഹായം സ്വീകരിക്കാതെ അവർതന്നെ നിർദ്ദേശിക്കുന്ന കുടുംബത്തിനോ പ്രദേശത്തിനോ നൽകുകയാണെങ്കിൽ വളരെനല്ലൊരു കാര്യമാവുമെന്ന് കരുതുന്നു.

വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് പ്രയാസമേറെയുണ്ടാവുക. അത്രയധികം ഭൂമി  സർക്കാരിന്റെ കൈവശമില്ല. ഉള്ള സ്ഥലങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് അവരെ പുനരധിവസിപ്പിക്കണം. കൃഷിയിടങ്ങളിൽ യാതൊരു വിധത്തിലുള്ള കെട്ടിടങ്ങളോ വേറെയേതെങ്കിലും തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളോ അനുവദിക്കാതിരിക്കാൻ ഇനിയുള്ള കാലം സർക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഇടങ്ങളിലൊക്കെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.അതിനു തയ്യാറായി മുന്നോട്ടു വരുന്നവർക്ക്‌ നിശ്ചിത കാലത്തേക്ക് കൃഷിയിടം സൗജന്യമായോ ചെറിയ തുകയുടെ പാട്ടത്തിനോ നൽകി കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കണം. അതിന് കുടുംബശ്രീ കൂട്ടായ്മകളെയും പുരുഷ കൂട്ടായ്മകളെയും മുൻനിർത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. കൂടുതൽ യുവാക്കളെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്ന വിധത്തിലായിരിക്കണം ആ പദ്ധതി. അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച ഭക്ഷ്യവസ്തുക്കൾക്കു പകരം പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യുന്നതിന് വളർന്നുവരുന്ന തലമുറയെ പ്രാപ്തരാക്കണം. പ്രൈമറി സ്കൂൾ മുതൽ ഹയർസെക്കണ്ടറി വരെ കാർഷികവൃത്തിയും പരിസ്ഥിതിയും ഒരു പാഠ്യവിഷയമാവണം. 

കേരളത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകളിൽ വീടുവയ്ക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നൊരു നിർദ്ദേശം വായിക്കാനിടയായി. വീട്ടിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ വീടിന്റെ ചുറ്റളവിന്റെ പരിധി നിയന്ത്രിക്കുവാനുള്ള ഈ നിർദ്ദേശം സ്വാഗതാർഹമാണ്. 

വികസനം ആസൂത്രണം ചെയ്യുന്നത് താഴെത്തട്ടിലുള്ള ജനങ്ങളായിരിക്കണം. അതായത് ഗ്രാമസഭകളിലായിരിക്കണം നിർദ്ദേശങ്ങൾ ഉയർന്നുവരേണ്ടതും തീരുമാനങ്ങൾ നടപ്പിലാവേണ്ടതും. ഓരോ പ്രദേശത്തും ആവശ്യമുള്ള പദ്ധതികളായിരിക്കണം അതാതിടങ്ങളിൽ നടപ്പിലാക്കേണ്ടത്. ശക്തമായ കാലാവർഷത്തിനു പുറമെ ഡാം മാനേജ്‌മെന്റിലെ പിഴവുകളും പ്രളയത്തിന്റെ ഒരുകാരണമായി ആരോപണമുയർന്നിട്ടുണ്ട്. വൻകിട ഡാമുകൾക്കുപകരം ചെറുകിട ഡാമുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ട സമയമായിരിക്കുന്നു. നാല്പത്തിനാലുനദികളുള്ള കേരളത്തിൽ ഇത് പ്രായോഗികമാണെന്ന് തോന്നുന്നു. മറ്റൊന്ന് നമ്മുടെ പ്രകൃതി വിഭവങ്ങൾ ആഗോള കുത്തകകൾക്ക് കൊള്ളയടിക്കാൻ അനുവദിക്കാതെ അതിന്റെ ഉത്പാദകരും വിനിമയക്കാരും ഉപഭോക്താക്കളും നമ്മൾതന്നെയായിരിക്കണം.

വിദേശികൾ കേരളത്തിലേക്ക് വരുന്നത് അവർ കേട്ടറിഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയും നമ്മുടെ നാടിന്റെ സാംസ്കാരിക വൈവിദ്ധ്യവും നേരില് കാണാനാണ്. അങ്ങനെ വരുന്നവർക്ക് നമ്മൾ കാണിച്ചുകൊടുക്കേണ്ടത് ആകാശം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളോ കൃത്രിമമായി നിർമ്മിച്ചെടുത്ത കേരളത്തെയുമല്ല. പ്രകൃതിതന്നെ രൂപപ്പെടുത്തിയ കേരളത്തെയാണ്. വനഭൂമികൾ നശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കിയും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തിയും നിർമ്മിക്കുന്ന റിസോർട്ടുകളും മറ്റും പരിസ്ഥിക്ക് ആഘാതമുണ്ടാക്കുന്നവയാണ്. ഇങ്ങനെയുള്ള ടൂറിസ്റ്റ് നയം തിരുത്തി പകരം ഇക്കോ ടൂറിസമാണ് നടപ്പിലാക്കേണ്ടത്.
***

ഞായറാഴ്‌ച, ജൂലൈ 22, 2018

മീശയും മലയാളികളും

               മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും വിവാദത്തെ തുടർന്ന് മൂന്ന് അദ്ധ്യായം കഴിഞ്ഞപ്പോൾ പിൻവലിക്കേണ്ടിവരികയും ചെയ്ത  എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെക്കുറിച്ച് ചിലർ പറയുന്നത്. "എല്ലാ സ്ത്രീകളെക്കുറിച്ചും അങ്ങനെ പറയാൻ പാടില്ലായിരുന്നു. എതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ പ്രശ്നമില്ലായിരുന്നു."
               ഇതിനർത്ഥമെന്താ? ഏതെങ്കിലും ഒരു സ്ത്രീയെക്കുറിച്ചാണെങ്കിൽ ഞങ്ങൾ ആസ്വദിക്കുമെന്ന്. അപ്പോൾ ഏതെങ്കിലും ഒരു സ്ത്രീ ആരുടെയെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും കഥാപാത്രത്തിന്റെ ഭാര്യയൊ സഹോദരിയൊ മകളോ ആയിരിക്കും. മറ്റൊരാളുടെ ഭാര്യയെക്കുറിച്ച്, സഹോദരിയെക്കുറിച്ച്, മകളെക്കുറിച്ച് എന്തു പറഞ്ഞാലും, എഴുതിയാലും ഞങ്ങൾ ആസ്വദിക്കും എന്നാണതിനർത്ഥം. നമ്മുടെ ഭാര്യയെയോ സഹോദരിയെയോ മകളെയോ കുറിച്ചെഴുതുകയോ പറയുകയോ ചെയ്യരുതെന്ന് മാത്രം.
               പരാശരമഹർഷി മുക്കുവപ്പെണ്ണിനെ ബലാത്സംഗം ചെയ്ത കഥ നമ്മൾ വായിച്ച് ആസ്വദിക്കുന്നു. കാരണം, മുക്കുവപ്പെണ്ണ് നമ്മുടെ ആരുമല്ല. അവൾ വേറെയൊരാളിന്റെ മകളാണ്. അർജുനൻ ദ്രൗപതിയെ വിവാഹം ചെയ്തപ്പോൾ അവളുടെ ദിവസങ്ങള അഞ്ചു പേരും കൂടി വീതിച്ചെടുത്ത കഥ നമ്മൾ വായിച്ചും കേട്ടും പറഞ്ഞും ആസ്വദിക്കുന്നു. കാരണം ദ്രൗപതി നമ്മുടെ ആരുമല്ല. ദ്രൗപതിയെ കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യുകയും വേശ്യയെന്ന് വിളിക്കുമ്പോഴും നമ്മൾ രോഷം കൊള്ളുന്നില്ല. അവളുടെ വസ്ത്രാക്ഷേപം നമുക്ക് ചില നേരങ്ങളിൽ തമാശയാണ്. കാരണം അവൾ നമ്മുടെ അരുടെയും ഭാര്യയും സഹോദരിയും മകളുമല്ല.
               നമ്മുടെ സ്വീകരണമുറിയിൽ അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കാണുന്ന സിനിമകളിൽ ജനങ്ങളെ സംരക്ഷിക്കേണ്ട കഥാപാത്രങ്ങളായ രാഷ്ട്രീയ നേതാക്കളും പോലീസുകാരനും പട്ടാളക്കാരനും കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെയുള്ളവരെയുള്ളവരെ ലൈംഗീകമായി പീഡിപ്പിക്കുമ്പോൾ മക്കളോടോപ്പം അച്ചനമ്മമാരോടൊപ്പം സഹോദരിമാരോടൊപ്പം നമ്മളും കണ്ടാസ്വാദിക്കുന്നു. കാരണം ആ കഥാപാത്രങ്ങൾ നമ്മളോ നമ്മുടെ സഹോദരിയോ ഭാര്യയോ മകളോ അല്ല. പക്ഷെ, മറ്റേതോ പുരുഷ കഥാപാത്രത്തിന്റെ മകളോ സഹോദരിയോ ഭാര്യയോ ആണ്. ആ കഥാപാത്രങ്ങളുമായി സാമ്യമുള്ള യഥാർത്ഥ മനുഷ്യരുടെ മാനസികാവസ്ഥയെക്കുറിച്ചു നിങ്ങൾ ചിന്തിക്കാറുണ്ടോ?
               നമ്മുടെ മൊബൈൽ ഫോണുകളിൽ വാട്സ്ആപിലൂടെ ലഭിക്കുന്ന ലൈംഗീകചിത്രങ്ങൾ കണ്ടാസ്വദിക്കുകയും സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കയും ആ സ്ത്രീയുടെ അവയവങ്ങളെക്കുറിച്ചു സുഹൃത്തുക്കളുമായി അഭിപ്രായം പങ്കിടുകയും തമാശപറയുകയും ചെയ്യുന്നു. കാരണം ആ സ്ത്രീ നമ്മുടെ ആരുടെയും ഭാര്യയോ സഹോദരിയോ മകളോ അല്ല. പക്ഷെ, മറ്റാരുടെയോ മകളോ സഹോദരിയോ ഭാര്യയൊ ആണ്.
               ഈയടുത്തകാലത്ത് ഒരു സിനിമാനടി അക്രമിക്കപ്പെട്ടപ്പോൾ അവളെക്കുറിച്ചായിരുന്നു നമുക്ക് പറയാനുണ്ടായിരുന്ന കഥകൾ ഏറെയും.  ആക്രമിച്ചവർ അവളുടെ വീഡിയോ പകർത്തിയിട്ടുണ്ടെന്നറിഞ്ഞ് ആ വീഡിയോ ക്ലിപ്പ് കാണാൻ വാട്സ്ആപ്പും നോക്കി കാത്തുനിന്നവരാണ് മലയാളികൾ. കാരണം അവൾ നമ്മുടെ ആരുടെയെങ്കിലും ഭാര്യയോ സഹോദരിയോ മകളോ ആയിരുന്നില്ല, മറ്റാരുടെയോ ആണ്.

               അതുകൊണ്ടുതന്നെ മീശ എന്ന നോവലിൽ രണ്ടുകഥാപാത്രങ്ങളുടെ സംഭാഷണം നമ്മളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ ശീലങ്ങൾക്ക് / സ്വഭാവങ്ങൾക്ക് / വിനോദങ്ങൾക്ക് അടിമപ്പെട്ടുപോയ മലയാളിസമൂഹത്തിനേറ്റ ഒരു പ്രഹരമാണത്.  അത് നമ്മുടെ സമൂഹത്തിന് ഒരു സാംസ്കാരികമായ തിരിച്ചറിവ് നൽകുന്നുണ്ട് എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. 
               എന്റെ അഭിപ്രായത്തിൽ ആ വാചകത്തിൽ ആരോപിക്കാവുന്ന ഒരേയൊരു കാര്യം സ്ത്രീവിരുദ്ധത മാത്രമാണ്. അതാണെങ്കിൽ നോവലിസ്റ്റിന്റെ വീക്ഷണത്തിൽനിന്നും വരുന്നതുമല്ല. രണ്ട് കഥാപാത്രങ്ങളുടെ അല്ലെങ്കിൽ നമുക്കിടയിലെ സ്ത്രീവിരുദ്ധരായ ഏതോ രണ്ടു പുരുഷന്മാരുടെ വീക്ഷണമാണത്. അത് തിരിച്ചറിയാൻ വിവാദം ഉയർത്തിവിട്ടവർക്ക് സാധിക്കാതെപോയി. കഥയെ കഥയായി കാണാൻസാധിക്കുന്നതരത്തിൽ  മലയാളി സമൂഹം ഇനിയും സാംസ്കാരികവളർച്ച നേടിയിട്ടില്ല എന്നുകൂടി പറയേണ്ടി വരുന്നു. എഴുത്തുകാരന് നോവലിന്റെ പ്രസിദ്ധീകരണം തുടരാൻ താല്പര്യമില്ലാത്തതിനാൽ അതിനു വേണ്ടി വാദിക്കുന്നതിൽ അർത്ഥമില്ല.
***

ബുധനാഴ്‌ച, മേയ് 30, 2018

ഒരു ചക്കക്കഥ





         2017 ഒക്ടോബർ അവസാനം മുതൽ 2018 മാർച്ച് അവസാനം വരെ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. കൃത്യമായി അഞ്ചുമാസം. ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി തൊഴിലിനേയും ബാധിച്ചു. ഉർവ്വശീശാപം ഉപകാരമായി എന്നുപറയുന്നതുപോലെ കുറെ വർഷത്തെ പ്രവാസത്തിനുശേഷം അവിചാരിതമായി വീണുകിട്ടിയ സന്ദർഭമായിരുന്നു. (അഞ്ചുവർഷങ്ങൾക്കുമുൻപ് പുതിയ വീട് പണി തുടങ്ങിയപ്പോൾ ആറുമാസത്തെ അവധി കിട്ടിയിരുന്നുവെങ്കിലും ഇത്തവണത്തെപോലെ ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.) ഖത്തറിലേക്ക് തിരിച്ചുവരുമ്പോൾ ചക്കകൾ വണ്ണം വച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചക്ക തിന്നാൻ സാധിക്കാത്തതിന്റെ നിരാശയുമുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന വിസ ക്യാൻസിൽ ചെയ്ത് പുതിയ വിസയിൽ ജോലിയിൽ പ്രവേശിക്കാനായി ഒരുമാസത്തിനുശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ഒരാഴ്ചത്തേക്കാണ് പോയതെങ്കിലും രണ്ടാഴ്ച്ച നാട്ടിൽ നിന്നു. ചക്കളൊക്കെ മൂത്ത് പഴുത്ത് നിൽക്കുന്നു. നിരാശ മാറി. ഇപ്പോൾ താമസിക്കുന്ന വീട്ടുവളപ്പിൽ ചക്കയില്ലെങ്കിലും എവിടുന്നൊക്കെയോ സുലഭമായി ലഭിച്ചുതുടങ്ങി. മിക്കദിവസങ്ങളിലും ഉച്ചയ്ക്കായാലും രാത്രിയായാലും ചക്ക ഭക്ഷണത്തിന്റെ ഭാഗമായി. 

         ഒരു ദിവസം കണ്ണൂർ നഗരത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് മഹാത്മമന്ദിരത്തിന്റെ മുറ്റത്ത് മാതൃഭൂമിയുടെ പുസ്തകപ്രദർശനം കാണുന്നത്. അവിടെ കയറി വിക്ടർ ഹ്യുഗോയുടെ പാവങ്ങളും വി.ആർ.സുധീഷിന്റെ ശ്രീകൃഷ്ണനും ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നും വാങ്ങി. പ്ലാവ് എന്ന പേരുള്ള ഈ പുസ്തകം കണ്ടപ്പോൾ വെറുതെ ഒന്ന് മറിച്ചുനോക്കി. അപ്പോൾ തോന്നിയ കൗതുകത്തിന് ഇതും വാങ്ങി. പണ്ടുകാലത്ത് ദരിദ്രരുടെ  ഭക്ഷണമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പുതിയ കാലത്ത് ദരിദ്രർക്കും ആവശ്യമില്ലാത്ത ഫലമാണ് ചക്ക. പ്ലാവ് എന്ന മരം പക്ഷെ, കച്ചവടക്കാർ കുറഞ്ഞവിലയ്ക്ക് ചുളുവിൽ തട്ടിയെടുക്കാൻ ശ്രമിക്കും. മുതലാളിത്തം ഇപ്പോൾ പ്ലാവിലേക്കും ചക്കയിലേക്കും കണ്ണുവച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

          ഈ എഴുത്തിലെ കാര്യമതൊന്നുമല്ല. ചക്ക ഒരേ സമയം ഭക്ഷണവും വായനയും ചിന്തയും ആയതിലെ കൗതുകം കൊണ്ട്  എഴുതിപ്പോകുന്നതാണ്. ഗ്രന്ഥകർത്താവായ  കെ.ആർ.ജയൻ എന്നയാളോടുള്ള  ആദരവ്, സ്നേഹം ഒക്കെയാണ്. ഭൂമിയിലെ ജീവജാലങ്ങൾ ജീവൻ നിലനിർത്താൻവേണ്ടിമാത്രമായി ശ്വസിക്കുന്ന വായുവിന്, കുടിക്കുന്ന വെള്ളത്തിന്,  കഴിക്കുന്ന  ആഹാരത്തിന് ഒക്കെ വിലപേശുന്ന ആൾക്കൂട്ടത്തിൽ അതിൽനിന്നെല്ലാം വ്യത്യസ്തനായ ഒരാളെക്കുറിച്ചറിയുമ്പോൾ തോന്നുന്ന കൗതുകം. അത് സംഭവിക്കുന്നത് ഒരു ചക്കക്കാലത്തിലായതുകൊണ്ട്. മണലാരണ്യത്തിലെ പ്രവാസത്തിൽ ലഭിക്കാത്ത ചക്കക്കാഴ്ചകളുടെ, ചക്കരുചികളുടെ, ചക്കമണത്തിന്റെ  ലഹരിയിൽതന്നെ അത് മറ്റുള്ളവരോട് പങ്കുവയ്ക്കണമെന്ന തോന്നൽ. അത്രയേയുള്ളൂ.

         കെ.ആർ.ജയന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ  ജനിച്ചുവീണത് പ്ലാവിന്റെ പലകകൊണ്ടു നിർമ്മിച്ച കൊട്ടപ്പെട്ടിയുടെ മുകളിൽ. പ്ലാവിന്റെ മുകളിൽകയറി പ്ലാവിലകൾ വെട്ടിയെടുത്ത് വീട്ടിൽ വളർത്തുന്ന ആടുകൾക്ക് ഇട്ടുകൊടുത്തിരുന്ന കുട്ടിക്കാലം. വീട്ടിലെ ദാരിദ്ര്യം കാരണം ചക്ക തിന്നാണ് വിശപ്പടക്കിയത്. സ്‌കൂളിൽ പഠിക്കുന്ന കാലംമുതലേ പ്ലാവിൻതൈകൾ വച്ചുപിടിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നതുകൊണ്ട്  സഹപാഠികൾക്ക് പ്ലാവുജയനായി. പ്രവാസം നൽകിയ തരക്കേടില്ലാത്ത ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കേരളത്തിലെ പുറമ്പോക്കുഭൂമികൾ കണ്ടെത്തി പ്ലാവുകൾ വച്ചുപിടിപ്പിക്കാനായി ജീവിതം മാറ്റിവച്ചു. അങ്ങനെ ഭൂമിയിലെ  എല്ലാ ജീവജാലങ്ങൾക്കും വേണ്ടപ്പെട്ട ഒരാളായി. വിവിധതരം പ്ലാവുകളുടെയും ചക്കകളുടെയും വിവരശേഖരണമാണ്  മരണശേഷം തന്റെ ചിത പ്ലാവിൻചുവട്ടിൽതന്നെ എരിഞ്ഞുതീരണമെന്ന്  ആഗ്രഹിക്കുന്ന ഈ മനുഷ്യൻ. പ്ലാവുകൾക്കിടയിലെ ജീവിതം. അതെ, ഈ ഭൂമിയിൽ ഇങ്ങനെയും ഒരാൾ! 
***         

ചൊവ്വാഴ്ച, മേയ് 29, 2018

ജാതീയതയുടെ വേരുകൾ

ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഒരു യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കാതിരിക്കാനാവില്ല. ഉയർന്ന ജാതി താഴ്ന്ന ജാതി എന്നുള്ള മനോഭാവമെങ്കിലും മാറ്റിയെടുക്കാനാവണം.  അത്ര പെട്ടെന്ന് ഇല്ലാതാകാൻ സാധിക്കുന്ന ഒന്നല്ല അത്. ജാതിചിന്തകൾ എത്രകണ്ട് വേരുറച്ചുപോയ സമൂഹമാണ് ഇന്ത്യയിലേതെന്ന് ചിന്തിക്കുമ്പോൾ ലോകത്തിനുമുന്നിൽ നാണംകെട്ട് തലതാഴ്ത്തേണ്ടി വരുകയാണ്. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിവാഹം, ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകൾ, കൊച്ചുകുട്ടികൾക്ക് പേരിടൽ, ഭക്ഷണശീലം തുടങ്ങിയവയിലൊക്കെ ജാതീയതയുടെ അംശമുണ്ട്. പേരിനൊപ്പം ജാതിവാലുണ്ടായാലും ഇല്ലെങ്കിലും. മിശ്രവിവാഹമാണെങ്കിലും അല്ലെങ്കിലും. ജോലിസ്ഥലങ്ങളിൽ, ക്ളാസുമുറികളിൽ, അയൽപക്കബന്ധങ്ങളിൽ, വിവാഹക്ഷണങ്ങളിൽ... എന്തിനേറെ പറയുന്നു  സോഷ്യൽമീഡിയയിലെ സൗഹൃദങ്ങളിൽവരെ ജാതീയത കണ്ടെത്താൻ സാധിക്കും. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോരോ ആചാരങ്ങളിലൂടെ ജാതീയതയുടെ വേരുകൾ മനുഷ്യരുടെ മനസ്സിലേക്കു ആഴ്ന്നിറങ്ങുകയാണ്. കാലങ്ങളായുള്ള വികലമായ ചിന്തയിലൂടെയും പവൃത്തിയിലൂടെയും ഒരിക്കലും പിഴുതുകളയാനാവാത്ത ഒരു വൻമരമായി അത് വളർന്നുകഴിഞ്ഞിരിക്കുന്നു.  ജാതിയില്ലെന്ന് അവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും സവർണ്ണരിൽ മുൻതലമുറയിൽനിന്നും പകർന്നുകിട്ടിയ  ദുരഭിമാനവും അവർണ്ണരിൽ അപകർഷതാബോധവും ചില സന്ദർഭങ്ങളിലെങ്കിലും അറിയാതെ വെളിപ്പെട്ടുപോവാറുണ്ട്. ഹൈന്ദവക്ഷേത്രങ്ങളിലെ നിയമങ്ങളും ചിട്ടകളും ജാതീയമായ തരംതിരിവുകൾക്കനുസരിച്ചാണ്. ഓരോ ഉത്സവത്തോടനുബന്ധിച്ചുമുണ്ടാവുന്ന ചടങ്ങുകൾ ഓരോ  ജാതിയിലും പെട്ടവർ ചെയ്യേണ്ടതാണ്. ജാതീയതക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് അവിടെയാണ്. 
***

ശനിയാഴ്‌ച, ജൂലൈ 08, 2017

പ്രവാസിയെഴുത്ത്

വർത്തമാനം പത്രം, ഖത്തർ എഡീഷൻ

(ക്യു-മലയാളം നടത്തിയ "സാഹിത്യോത്സവം 2017" ൽ  ഖത്തറിലെ എഴുത്തുകാർക്ക് മുൻഗണന നൽകിക്കൊണ്ട് ജി.സി.സി രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം)

          ആദ്യകാലത്ത് പ്രവാസികൾ എഴുതിത്തുടങ്ങിയത് കത്തുകളായിരുന്നു. വീട്ടിലെ ദാരിദ്ര്യം, സഹോദരിമാരുടെ വിവാഹം, ഇണയെ വേർപിരിഞ്ഞുജീവിക്കുമ്പോഴുണ്ടാവുന്ന പ്രണയവും വിരഹവും... ഇങ്ങനെ ഏറ്റവുമധികം ഹൃദയം തുറന്ന് സംവദിക്കപ്പെട്ട മറ്റൊരെഴുത്ത് ഉണ്ടായിരിക്കുകയില്ല. അവയിൽ കാപട്യങ്ങളുണ്ടായിരുന്നില്ല. മന:പ്പൂർവ്വം ഞങ്ങൾക്കിവിടെ സുഖംതന്നെയെന്ന് എഴുതിയിരുന്നുവെങ്കിലും അല്ലെങ്കിൽ ചില സത്യങ്ങൾ മറച്ചുവച്ചിരുന്നുവെങ്കിലും അത് ഉറ്റവരോടുള്ള സ്നേഹം കൊണ്ടായിരുന്നു. അക്കാലത്തെ പ്രവാസം ഉപജീവനമാർഗ്ഗം തേടിയായിരുന്നു എന്നതുകൊണ്ടുതന്നെ നാട്ടിലുള്ള കുടുംബക്കാരുമായും സുഹൃത്തുക്കളുമായും നടത്തിയിരുന്ന കാത്തിടപാടുകളിൽ ചോദിച്ചാലും പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച്ചദിവസങ്ങളിൽ ലേബർക്ക്യാമ്പുകളിലെ മുറികളിൽ ലെറ്റർപാഡ് മടിയിൽവച്ച് പേനയും കയ്യിൽ പിടിച്ചിരിക്കുന്ന പ്രവാസികൾ പതിവുകാഴചയായിരുന്നു.  പുതിയകാലത്ത് കുടുംബത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുക എന്നതിന്റെ സ്ഥാനത്ത്  ഉയർന്ന ജോലി നേടുകയെന്നും അതിലൂടെ ജീവിതനിലവാരം ഉയർത്തുകയെന്നുമുള്ള നിലയിലേക്ക് പ്രവാസ സങ്കല്പം മാറി.

          അക്കാലത്ത് കത്തുകൾ പോസ്റ്റുചെയ്യുന്നതോടൊപ്പം ഏതെങ്കിലും പത്രാധിപരുടെ വിലാസത്തിൽ മറ്റൊരു കവർകൂടിയുണ്ടാവും. അങ്ങനെ ഗൾഫിൽ ലഭിക്കാറുണ്ടായിരുന്ന മലയാളപത്രങ്ങളുടെകൂടെ വെള്ളിയാഴ്ച്ചത്തെ സപ്പ്ളിമെന്ററുകളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുകൊണ്ട് തങ്ങളുടെ രചനകൾ വായനക്കാരിലേക്കെത്തിക്കാനുള്ള അവസരം പ്രവാസികൾക്ക് ലഭിച്ചു. പ്രവാസിസംഘടനകൾ സംഘടിപ്പിക്കാറുണ്ടായിരുന്ന കഥയരങ്ങുകളിലും കവിയരങ്ങുകളിലും മറ്റു സാംസ്കാരികസദസുകളിലും സ്വന്തം രചനകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളുമുണ്ടായി. ഈ അവസരങ്ങളൊക്കെ പക്ഷെ, വളരെ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നതാണ് സത്യം. 

          എന്നാൽ ബ്ലോഗുകളുടെയും സോഷ്യൽമീഡിയയുടെയും വരവോടുകൂടിയാണ് പ്രവാസികളിൽ അടക്കിനിർത്തിയിരുന്ന എഴുത്തുവാസന അണപൊട്ടിയൊഴുകിത്തുടങ്ങിയത് എന്നുപറയാം. ആ ഒഴുക്ക് ഇപ്പോഴും തുടരുന്നുണ്ട്. കുറച്ചുകാലംമുൻപുവരെ വളരെ സജീവമായിരുന്ന ബ്ലോഗുകളുടെ സ്ഥാനം ഇപ്പോൾ സോഷ്യൽമീഡിയയിലേക്ക് മാറിയിട്ടുണ്ട് എന്നുമാത്രം. തോന്നുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യവും അത് എഡിറ്റിങ്ങൊന്നുമില്ലാതെ വായനക്കാരിലെത്തിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നതുകൊണ്ടുതന്നെ അക്കാദമിക് നാട്യങ്ങളൊന്നുമില്ലാതെ ആർക്കുവേണമെങ്കിലും എഴുതുവാനും വായിക്കുവാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുമായുള്ള അവസരം ഈ നവമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. ഈ അവസരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പ്രവാസികൾതന്നെയാണ്. വിദ്യാഭ്യാസകാലത്ത് രണ്ടുവരി സാഹിത്യംപോലുമെഴുതാത്തവർ ഇതിലൂടെ എഴുതിത്തുടങ്ങി. അങ്ങനെ അനേകം എഴുത്തുകാരെ മലയാളഭാഷക്ക് ലഭിച്ചു. മുഖ്യധാരാമാധ്യമങ്ങൾ വളർത്തിയതിനേക്കാൾ എഴുത്തുകാർ ബ്ലോഗുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും ഓൺലെൻമാഗസിനുകളിലൂടെയും വളർന്നുവന്നു.

           തീഷ്ണമായ അനുഭവങ്ങളും ഭാവനയും അവ രസകരമായി എഴുതാനും സാധിക്കുന്നയാൾക്ക് നല്ലൊരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി ആവാൻ സാധിക്കും. പ്രവാസികൾ അത്തരം അനുഭവങ്ങൾ ഏറെയുള്ളവരാണ്. അനുഭവങ്ങളെന്നുപറയുമ്പോൾ സ്വന്തം അനുഭവങ്ങൾ മാത്രമല്ല. സഹജീവികളുടെ അനുഭവങ്ങൾകൂടിയാണ്. സഹജീവികളുടെ അനുഭങ്ങൾ എന്റേതുകൂടിയാണെന്ന് കരുതുന്ന ഒരാൾക്കേ സാഹിത്യരചന സാധ്യമാവുകയുള്ളൂ. എന്നാൽ പ്രവാസി എഴുത്തുകളിൽ ഏറെയും ഗൃഹാതുരത്വം പേറുന്നവയോ നമ്മുടെ നാടിന്റെ സമകാലീന രാഷ്ട്രീയ-സാമൂഹ്യ സ്വാധീനങ്ങൾ ഉള്ളവയോ ആണെന്ന് പറയാം. പ്രവാസി എഴുതുന്നതും പറയുന്നതും പിന്നിട്ട വഴികളെക്കുറിച്ചാണ്. ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകളോ അതിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉള്ള ആകുലതകളോ ആണ്. പ്രവാസഭൂമി താൽക്കാലിക വാസസ്ഥാനം മാത്രമാണെന്നും അവസാനം ചെന്നെത്തേണ്ടത് പിറന്നുവീണ മണ്ണിലേക്കുതന്നെയാണെന്നുമുള്ള ബോധം ഈ ആകുലതകൾ വർദ്ധിപ്പിക്കുന്നു. അത് അക്ഷരങ്ങളായി മാറുന്നു. കുട്ടികാലം, കുടുംബം, പ്രണയം, രാഷ്ട്രീയം തുടങ്ങിയവ പ്രവാസിയെഴുത്തുകാരുടെ ഇഷ്ടവിഷയമായി മാറുന്നു. ഇതിനെ കുറ്റം പറയാനാവില്ല. കാരണം, രാഷ്ട്രീയപ്രബുദ്ധതയുള്ളവരാണ് മലയാളികൾ. നവോത്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയപോരാട്ടങ്ങളുടെ ചരിത്രവും ലോകത്തിന്റെ ഏതുകോണിൽ ജീവിക്കുമ്പോഴും മലയാളിമനസ്സുകളിൽനിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പ്രവാസിമലയാളി എഴുതുമ്പോൾ കേരളത്തിന്റെ, ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സ്വാധീനം ഒട്ടുമിക്ക എഴുത്തുകാരിലും കാണാനും സാധിക്കുന്നുണ്ട്.  

          പുസ്തകം പ്രസിദ്ധീകരിച്ചവരും പ്രസിദ്ധീകരിക്കാത്തവരുമായി അനേകം പ്രവാസിയെഴുത്തുകാർ ഉണ്ട്.  ശക്തവും സുന്ദരവുമായ കഥകളും കവിതകളും വളരെ കുറച്ചുമാത്രം എഴുതി പിന്നീട് മൗനത്തിലേക്ക് മാറിനിന്നവരുമുണ്ട്. കൂടാതെ പ്രതീക്ഷ നൽകിക്കൊണ്ട് കുട്ടികളായ എഴുത്തുകാരുമുണ്ട്. ഒരാളുടെ എഴുത്തിനെ വിലയിരുത്തേണ്ടത് രചനകളുടെ എണ്ണം നോക്കിയല്ല.  ധാരാളം എഴുതിയാലും ഏതെങ്കിലും ഒന്നോ രണ്ടോ രചനകളായിരിക്കും കൂടുതൽ വായിക്കപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും.

          ഇങ്ങനെ ധാരാളം എഴുത്തുകാരുണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ പ്രവാസിയെന്ന നിലയിൽ അടയാളപ്പെടുത്താൻ ഇനിയും ഏറെയുണ്ട് എന്നതാണ് സത്യം. ബെന്ന്യാമിന്റെ ആടുജീവിതം സ്പർശിക്കാതെ പ്രവാസികളുടെ സാഹിത്യചർച്ച പൂർണ്ണമാവില്ല. അതേസമയം ആടുജീവിതമെന്ന ഒരു കൃതിയിൽ ഒതുങ്ങുന്നതല്ല പ്രവാസം. പ്രവാസജീവിതത്തിന്റെ വിവിധ തലങ്ങൾ ഇനിയും എഴുതാനിരിക്കുന്നു. ജീവിക്കുന്ന നാടിന്റെ സംസ്കാരവും ആചാരങ്ങളും ശരിയായ രീതിയിൽ കാണാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലായെന്നത് പ്രവാസിയെഴുത്തുകാരുടെ ഒരു വലിയ പരിമിതിയാണ്. അതുപോലെ പ്രവാസികൾ നേരിട്ടനുഭവിക്കുന്ന ആഗോളസാമ്പത്തിക പ്രതിസന്ധി, ഭീകരവാദം, യുദ്ധങ്ങൾ, പലായനം, പ്രവാസഭൂമിയിൽ സംഭവിക്കുന്ന വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ ഇതൊക്കെ നമ്മുടെ എഴുത്തുകളിൽ കടന്നുവരേണ്ടതുണ്ട്. ഈ രീതിയിൽ നമ്മുടെ എഴുത്തിന്റെ മേഖല വിശാലമാവേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന ലോകത്തെക്കുറിച്ച് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. വായനക്കാരുടെ വലിയൊരുകൂട്ടം പ്രവാസികളിൽനിന്നും അങ്ങനെയൊരു സൃഷ്ടിക്കായി കാത്തിരിക്കുകയാണ്.
***

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

നമുക്ക് വേണ്ടത് ഇന്നലെയുടെ ഗൃഹാതുരത്വമല്ല


കേരളശബ്ദം, ഖത്തർ സപ്ലിമെൻറ്

ഏതൊരു വ്യക്തിക്കും സ്വന്തം നാടിനെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടായിരിക്കണം. നമ്മൾ മലയാളികൾ അത്തരം കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്നവരുമാണ്. കേരളം പുരോഗതി കൈവരിച്ചത് വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ പങ്കിടുകയും അതിൽനിന്ന് ആവശ്യമുള്ളത് സ്വീകരിക്കുകയും ആവശ്യമില്ലാത്തതിനെ നിരാകരിക്കുകയും ചെയ്തുകൊണ്ടാണ്. അങ്ങനെ നൂറ്റാണ്ടുകളായുള്ള കൊടുക്കൽ വാങ്ങലിലൂടെ വികസിച്ചുവന്ന ഒരു സാംസ്കാരിക പാരമ്പര്യമാണ് കേരളത്തിന്റെത്. നൂറ്റാണ്ടുകൾക്ക്മുൻപേ ഉണ്ടായിരുന്ന വിദേശബന്ധങ്ങൾ നമ്മുടെ സാംസ്കാരികപാരമ്പര്യത്തെ വളരേയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ സാധ്യതയില്ല. അറബിനാടുകളുമായും യൂറോപ്യൻ രാജ്യങ്ങളുമായും ചൈന, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളുമായും ഉണ്ടായിരുന്ന കച്ചവട ബന്ധങ്ങളിൽ കാർഷിക ഉൽപ്പന്നങ്ങളോടൊപ്പം സൗഹാർദപരമായി സംസ്കാരവും ഭാഷയും അറിവുകളും കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. അതിലൂടെയാണ് നമ്മുടെ സമൂഹം സാംസ്കാരികമായി വികസിച്ചുവന്നത്. ഇനിയും അത്തരം സൗഹൃദങ്ങളും കൊടുക്കലും വാങ്ങലും നമ്മുടെ നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്‌.

സംസ്കാരം എന്നത് ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിൽ ചെന്ന് അവസാനിക്കേണ്ട ഒന്നല്ല. എവിടെയെങ്കിലും പിടിച്ചുനിർത്താനുമാവില്ല. അതൊരു തുടർച്ചയാണ്. അതേസമയംതന്നെ അത് സമൂഹത്തിൽനിന്നും സ്വതന്ത്രമായി നിൽക്കുന്നുമില്ല. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഒരിക്കലും അവസാനിക്കാത്ത സാമൂഹ്യ പരിവർത്തനമാണത്. ഓരോ കാലഘട്ടത്തിലും സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സംസ്കാരത്തിലും സംസ്കാരത്തിന്റെ ഗുണ-ദോഷങ്ങൾക്കനുസരിച്ച് സമൂഹത്തിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. അത് അങ്ങനെത്തന്നെ വേണം. അങ്ങനെ സംഭവിക്കുന്നുമുണ്ട്. രാഷ്ട്രീയവും സംസ്കാരവും ആഘോഷങ്ങളും മാറ്റിനിർത്തിക്കൊണ്ട് ഒരു കേരളീയനും സ്വന്തം നാടിനെ നോക്കിക്കാണാനാവില്ല. ജന്മനാടെന്ന് കരുതി വെറുതെ പാടിപ്പുകഴ്ത്തുന്നതിനുപകരം ജന്മനാടിനോടുള്ള സ്നേഹവും ആദരവും നിലനിർത്തികൊണ്ട്തന്നെ വിമർശനാത്മകമായ വിലയിരുത്തൽ നടത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. 

1956 ൽ കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന സാമൂഹ്യപരവും സാംസ്കാരികപരവുമായ സാഹചര്യത്തിൽനിന്നും വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതിലൊന്നാണ് ജാതീയമായ തരംതിരിവുകൾ. അക്കാലത്ത് നിലനിന്നിരുന്ന അവർണ്ണനും സവർണ്ണനും തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനുള്ള ശ്രമം പൂർണ്ണമായും വിജയം കണ്ടില്ല. എന്നാൽ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ ഉള്ളതുപോലുള്ള ജാതിവിവേചനം കേരളത്തിൽ ഇല്ല എന്നത് ആശ്വാസം നൽകുന്നുണ്ട്.  സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും അകന്നുനിൽക്കുന്ന ആദിവാസികളെയാണ് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുക. ഈ വിഭാഗത്തെ എല്ലാ മേഖലകളിലും അവഗണിച്ചുകൊണ്ടാണ് നമ്മൾ പരിഷ്കൃതസമൂഹം വികസനമെന്നും പുരോഗതിയെന്നുമൊക്കെ വീമ്പുപറയുന്നത്. മാറിമാറി അധികാരം കൈയ്യാളിയവർ ഈ വിഭാഗത്തിനുവേണ്ടി  കൊണ്ടുവന്നതോ കൊണ്ടുവരാൻ ശ്രമിച്ചതോ ആയ പദ്ധതികൾ സവർണ്ണവിഭാഗത്തിലേയും സമ്പന്നവിഭാഗത്തിലേയും തൽപ്പരകഷികൽ തങ്ങളുടെ വോട്ടുബാങ്കിന്റെയും പണക്കൊഴുപ്പിന്റെയും സ്വാധീനം ഉപയോഗിച്ച് തുരങ്കം വച്ചതിനാലും ബ്യൂറോക്രസിയുടെ അലംഭാവത്താലും പരാജയപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ ഫലമായി രോഗങ്ങൾക്ക് മതിയായ ചികിത്സ കിട്ടാതെയും വിശപ്പടക്കാൻ ഭക്ഷണം കിട്ടാതെ പട്ടിണികിടന്നും നേരത്തെ പറഞ്ഞ തല്പ്പരകകഷികളുടെയും ബ്യൂറോക്രസിയിലെ ചിലരും ചേർന്ന് നടത്തുന്ന വന്ധ്യംകരണം എന്ന കൊടുംക്രൂരതയാലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ പാവങ്ങൾ അടിസ്ഥാനവിദ്യാഭ്യാസംപോലും ലഭിക്കാത്തവരായതുകൊണ്ടുതന്നെ അറിയാതെ ചതിക്കുഴിയിൽ വീഴ്ത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലുതെന്ന് നമ്മൾതന്നെ പറയുന്ന ഒരു ജനാധിപത്യസംവിധാനം നിലനിൽക്കുന്ന നാട്ടിലാണ് ഇങ്ങനെയൊരു സമൂഹം ചൂഷണത്തിന് വിധേയരാവുന്നത് എന്ന് ചിന്തിക്കുമ്പോൾ നിരാശയല്ലാതെ മറ്റെന്ത് വികാരമാണ് ഉണ്ടാകുക?

കേരളസമൂഹം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് വർദ്ധിച്ചുവരുന്ന വർഗ്ഗീയധ്രുവീകരണം. ഏതാണ്ട് പതിനഞ്ച്-ഇരുപത് വർഷങ്ങൾക്ക് മുൻപുവരെ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും സൗഹൃദാന്തരീക്ഷത്തിന് കോട്ടംതട്ടാതെ അവരവരുടെ ആചാരനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ജീവിച്ചിരുന്നു എന്നോർക്കുമ്പോൾ ഒരു സ്വപ്നംപോലെ തോന്നുകയാണ്. ഇങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന് പുതിയ തലമുറയെ വിശ്വസിപ്പിക്കാൻ നമുക്ക് പ്രയാസമായിരിക്കും. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിലാണ് ഈ ധ്രുവീകരണം കാര്യമായി സംഭവിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളുടേയും വിശ്വാസപരമായ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ട്‌ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതറി ഒരു ജനതയെ ഇരുചേരികളിലേക്ക് വേർതിരിച്ചുനിർത്തുന്നതിൽ ജനാധിപത്യത്തിന്റെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ഏതുനിമിഷവും ഫാസിസ്റ്റ് വൽക്കരിക്കപ്പെട്ടേക്കാവുന്നതരത്തിൽ വളർന്നുകഴിഞ്ഞ വർഗ്ഗീയശക്തികൾക്കുമുന്നിൽ നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൂടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ  പാരമ്പര്യമാണ്. എന്ത് വിലകൊടുത്തും അത് സംരക്ഷിച്ചുനിർത്താനുള്ള ചരിത്രപരമായ കടമ കേരളസമൂഹത്തിന് നിർവഹിക്കാനുണ്ട്.

അതുപോലെ പരിഹരിക്കപ്പെടേണ്ട ഒരു വിഷയമാണ് പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങൾ. വർഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണത്. നഗരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ബൃഹത്തായ ഒരു പദ്ധതി അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളെ നോക്കി റോഡുകളും ഷോപ്പിങ്ങ് മാളുകളും പണിയാൻ ഉത്സാഹം കാണിക്കുന്ന ഭരണാധികാരികൾക്ക് ഈ രാജ്യങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മാതൃകയാക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. നമ്മുടെ നാടിന് അത്യാവശ്യമായ ഇത്തരം മാർഗ്ഗങ്ങൾ ആരംഭിക്കാതിരിക്കുകയും കൃഷിഭൂമിയും പാവപ്പെട്ടവന്റെ കിടപ്പാടവും നഷ്ടപ്പെടുത്തുന്ന വൻകിട വികസനപദ്ധതികൾ തുടങ്ങാൻ തിടുക്കം കൂട്ടുകയും ചെയ്യുകയാണ് അധികാരികൾ.

കേരളം പോലുള്ള ജനസാന്ദ്രതയേറിയതും കാർഷിക അടിത്തറയുള്ളതുമായ ഒരു സംസ്ഥാനത്ത് വൻകിട വ്യവസായപദ്ധതികളാണൊ ചെറുകിട വ്യവസായപദ്ധതികളാണൊ ഉചിതമെന്ന് ചിന്തിക്കണം.    കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വളരെ സജീവമായി പ്രവർത്തിക്കുന്ന നാടാണ് കേരളം. വലുതും ചെറുതുമായ അനേകം സഹകരണസംഘങ്ങളുമുണ്ട്. ഈ പ്രസ്ഥാനങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കുകയാണെങ്കിൽ കേരളം നേരിടുന്ന തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരമാവും എന്നുമാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാനും സാധിക്കും. അതോടൊപ്പംതന്നെ കൃഷിയും പ്രോൽസാഹിപ്പിക്കേണ്ടിയിരിക്കുന്നു. അന്യസംസ്ഥാങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ തളിച്ച പച്ചക്കറികൾക്ക് പകരം പോഷകമൂല്യമുള്ള ജൈവ പച്ചകൃഷികൾ ഉൽപ്പാതിപ്പിച്ച് ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. വികസനനയം രൂപപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ പ്രധാന പങ്കുവഹിച്ച പ്രവാസികൾക്ക്കൂടി പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണം. 

വികസനത്തെക്കുറിച്ച് പറയുമ്പോൾ പൊതുവിദ്യാഭ്യാസമേഖലയെ പരാമർശിക്കാതിരിക്കാനാവില്ല. വിദ്യാഭ്യാസം നിലവാരമില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന നിരാശാജനകമായ വാർത്തയാണ് നമ്മൾ കേൾക്കുന്നത്. പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് എഴുതാനും വായിക്കാനും സാധിക്കുന്നില്ലെന്ന് സർക്കാർതന്നെ സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിദ്യാഭ്യാസംവരെ കമ്പോളവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൽ   അതിശയോക്തിയില്ലായെന്നുമാത്രമല്ല കേരളത്തെക്കുറിച്ച് തീരെ അഭിമാനം തോന്നുന്നുമില്ല എന്നുതന്നെയാണ് ഖേദപൂർവ്വം പറയാനുള്ളത്. കുട്ടികൾ വെറും റോബോട്ടുകളേപ്പോലെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് നാം മാറിയേ പറ്റു. അതിന് പൊതുവിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. പണക്കൊഴുപ്പിന്റെ പിൻബലത്തിൽ മനുഷ്യത്വമില്ലാത്ത ഡോക്ടർമാരെയും പരിസ്ഥിതിബോധമില്ലാത്ത എഞ്ചിനിയർമാരെയും പടച്ചുവിടാൻമാത്രമുള്ള വിദ്യാഭ്യാസരീതികൾ മാറണം. വിദ്യാഭ്യാസത്തിന്  മുടക്കിയ ലക്ഷങ്ങളും അതിന്റെ പലിശയും പലിശയുടെ പലിശയും ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെമാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും അവർക്ക് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ജനങ്ങളുടെ കഴുത്തറുക്കുന്ന ആശുപത്രികളും നമുക്ക് വേണ്ട.

വികസനമെന്നത് കൃഷിഭൂമിയും വയലുകളും പുഴകളും തോടുകളും നികത്തിയും വനങ്ങൾ വെട്ടിനശിപ്പിച്ച്  കുന്നുകൾ ഇടിച്ചുനിരപ്പാക്കിയും  (ഇനി നികത്താനും നിരപ്പാക്കാനും ഒന്നും ബാക്കിയില്ലെന്നറിയാം.) നടപ്പാക്കേണ്ടതാണെന്ന കാഴ്ച്ചപ്പാടുകളിൽ  മാറ്റം വരണം. നിലവിലുള്ള റോഡുകളിലെ കുണ്ടും കുഴികളും നികത്താതെ മറ്റൊരു റോഡിന്റെ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുകയാണ് നമ്മൾ. മഴക്കാലത്ത് മഴയുടെ തോത് കുറയുമ്പോൾമാത്രം മഴയില്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നു. വേനൽക്കാലത്ത് ഭൂമി വറ്റിവരളുമ്പോൾ മാത്രം വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നു.  പെയ്യുന്ന മഴവെള്ളം സംഭരിക്കാനൊ അതിന് ജങ്ങളെ ബോധവല്ക്കരിക്കാൻവേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള നടപടി ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. നമുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന കുളങ്ങൾ നല്ലൊരു മഴവെള്ളസംഭരണികളായിരുന്നു. അതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

പ്രകൃതി നശിച്ചാലും വീടിനകം ശീതീകരിക്കാൻ യന്ത്രങ്ങൾ ലഭ്യമാണെന്ന അറിവും യാത്രചെയ്യാൻ എയർകണ്ടീഷനിങ്ങ് കാറുകളും വിമാനങ്ങളും ഉണ്ടെന്ന അഹങ്കാരവും കൂടിയാവുമ്പോൾ സ്വന്തം നാടിന്റെ നാശം നമ്മുടെതന്നെ കരങ്ങളിലൂടെയാവുന്നു. ഭൂമി നമ്മൾ മനുഷ്യർക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന അബദ്ധധാരണ മനുഷ്യമനസുകളിൽനിന്നും എടുത്തുകളയുകയും അതിന്റെ അവകാശികൾ പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും മത്സ്യങ്ങളും എന്നുവേണ്ടാ സർവ്വജീവജാലങ്ങളുമാണെന്നും മനുഷ്യർ അതിലൊന്നുമാത്രമാണെന്നും നാം തിരിച്ചറിയണം.

നമുക്ക് വേണ്ടത് ഒരിക്കലും തിരിച്ചുകിട്ടാത്ത ഇന്നലെകളുടെ ഗൃഹാതുരത്വമല്ല. ഇന്നിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്.
*****

(2015 കേരളപ്പിറവിദിനം ആഘോഷത്തോടനുബന്ധിച്ച് ഖത്തർ കെ.എം.സി.സി  കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കലാവിഭാഗമായ 'ഗ്രാമിക' നടത്തിയ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം.)

Translate